കർണാടകത്തിലെ പുത്തൂരിനടുത്ത് റെഞ്ചിലാടി ഗ്രാമത്തിൽ ജനിച്ച്, തുളു ഭാഷ സംസാരിച്ചു വളർന്നു വന്ന ജോർജ് കാലായിൽ എന്ന മോണ്. ഗീവർഗീസ് കാലായിൽ റന്പാൻ തിരിഞ്ഞുനോക്കുന്പോൾ തെളിമയോടെ കാണുന്ന ചിത്രം ജാതി, മത വ്യത്യാസമില്ലാതെ സാമൂഹ്യബന്ധങ്ങൾ നിലനിന്നിരുന്ന ഒരു കാലമാണ്. ഇന്ന് മെത്രാനായി അഭിഷിക്തനാകുന്പോൾ സ്നേഹവും നന്മയും നിറഞ്ഞ ആ പഴയ കാലമാണു ഗീവർഗീസ് കാലായിൽ റന്പാൻ സ്വപ്നം കാണുന്നത്.
പുത്തൂരിൽ നിന്നു സെമിനാരി പഠനത്തിനായി കേരളത്തിലെത്തി, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഹിതനായി സേവനമനുഷ്ഠിച്ച്, റോമിൽ ഉപരിപഠനം നടത്തി ഒടുവിൽ പുത്തൂരിൽ മടങ്ങിയെത്തിയ ഗീവർഗീസ് റന്പാൻ ഇന്നും ഉള്ളിന്റെയുള്ളിൽ തികഞ്ഞ കർഷകൻ തന്നെ. കാർഷിക വൃത്തിക്കായി റാന്നിയിൽ നിന്നും പുത്തൂരിലേക്കു കുടിയേറിയ കെ.എം. ചാക്കോ - മറിയാമ്മ ദന്പതികളുടെ നാലാമത്തെ മകന് കൃഷിയെ കൈവിട്ടൊന്നും ചിന്തിക്കാനാകാത്തതിൽ അദ്ഭുതപ്പെടേണ്ടതില്ല. കൃഷിക്കൊരു ദൈവികതയുണ്ട്.- അദ്ദേഹം പറയുന്നു. കൃഷിയെ ഒഴിവാക്കി നമ്മുടെ രാജ്യത്തിനു മുന്നോട്ടു പോകാനാകില്ല.
ഒരുമയും കൂട്ടായ്മയും നിലനിന്ന സാമൂഹ്യബന്ധങ്ങളിൽ ചില വിള്ളലുകൾ വീഴുന്പോഴും പുത്തൂരിലെ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സുവിശേഷ പ്രവർത്തനത്തിലെ വെല്ലുവിളികൾ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നില്ല. അജഗണത്തെ വിശ്വാസത്തിലുറപ്പിച്ച്, ലാഭനഷ്ടങ്ങൾ നോക്കാതെയുള്ള ശുശ്രൂഷയിലൂടെ നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്. ദൈവത്തിൽ ആശ്രയിച്ചാൽ പരാജയഭീതിയോ നിരാശയോ ഉണ്ടാകേണ്ടതില്ലെന്ന ഉറച്ച ബോധ്യമാണ് എന്നും അദ്ദേഹത്തിനു കരുത്തു പകരുന്നത്. കലർപ്പില്ലാത്ത ദേശഭക്തിയും മഹാത്മാഗാന്ധിയോടുള്ള ആരാധനയും മനസിൽ സൂക്ഷിക്കുന്ന അദ്ദേഹം ഗ്രാമത്തിന്റെ വിശുദ്ധിയിലും ഗ്രാമീണ ജീവിതത്തിന്റെ പുണ്യത്തിലും വിശ്വസിക്കുന്നു.
ഇന്ന് അഭിഷിക്തനാകുന്ന മോണ്. ഡോ. ഗീവർഗീസ് കാലായിൽ റന്പാൻ, സ്വന്തം വിശ്വാസങ്ങളേക്കുറിച്ചും ബോധ്യങ്ങളേക്കുറിച്ചും ഭാവിയെ സംബന്ധിച്ച സ്വപ്നങ്ങളേക്കുറിച്ചും ദീപികയോടു സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
? പുത്തൂർ രൂപത ആ പ്രദേശത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി.
= രൂപത വന്നതോടെ ക്രിസ്തീയ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആധ്യാത്മിക ഉണർവുണ്ടായി. മലങ്കര സഭക്കാർക്കിടയിൽ മാത്രമല്ല, സീറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്കിടയിലെല്ലാം ഉണർവ് സൃഷ്ടിക്കാൻ പുത്തൂർ രൂപത സഹായിച്ചിട്ടുണ്ട്.
? രൂപതയുടെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെ.
= രൂപത സ്ഥാപിതമായിട്ട് ഏഴു വർഷമേ ആയുള്ളു. ബാലാരിഷ്ടതകൾ ഇപ്പോഴുമുണ്ട്. രൂപത ആരംഭിക്കുന്നതിനു മുന്പു ബത്തേരി രൂപതയുടെ ഭാഗമായിരിക്കുന്പോൾ തന്നെ ബഥനി സന്യാസിനിമാർ ഇവിടെ പ്രവർത്തിച്ചിരുന്നു. ഒരു സ്പെഷൽ സ്കൂൾ അന്നു തന്നെ ആരംഭിച്ചു. ഇപ്പോൾ പുത്തൂരിൽ മറ്റൊരു സ്പെഷൽ സ്കൂൾ കൂടി തുടങ്ങി. ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. നാലഞ്ചു മിഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടിയിരിക്കുന്നു.
? വർഗീയ ധ്രുവീകരണം വളർന്നു വരുന്ന ഇന്നത്തെ കാലയളവിൽ സഭയുടെ പ്രവർത്തനങ്ങൾക്കു വെല്ലുവിളിയുണ്ടോ.
= ഇപ്പോൾ കാണുന്നത് വികാരമാണ്. തിരിച്ചറിവിലേക്കു വരുന്പോൾ എല്ലാം മാറും. വെല്ലുവിളിയുണ്ടെന്നുള്ളതു സത്യമാണ്.
? ഈ വെല്ലുവിളി എങ്ങനെ മറികടക്കാമെന്നു കരുതുന്നു.
= നമ്മൾ ചെയ്യുന്നതിന്റെ നന്മയെ ബോധ്യപ്പെടുത്തിക്കൊടുക്കുന്പോൾ പ്രശ്നങ്ങൾ ഇല്ലാതാകും. നമ്മുടെ പ്രവർത്തനങ്ങൾക്ക് മറ്റ് ഭൗതിക താൽപര്യങ്ങളില്ല എന്നു മനസിലാകുന്പോൾ എതിർപ്പുകൾ ഇല്ലാതാകും എന്നാണ് അനുഭവം. ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ പ്രവർത്തനങ്ങളാണു നമുക്ക് പ്രചോദനമേകുന്നത്. എല്ലാം ഉപേക്ഷിച്ചെത്തിയ പിതാവു ചെയ്തതിന്റെ മൂല്യം സ്വർഗത്തിൽ ഇരട്ടിച്ചിരുന്നു. മറ്റുള്ളവർക്കു നന്മ വരുത്തുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്പോൾ മെച്ചമേ ഉണ്ടാകൂ.
? മെത്രാൻ പദവിയിലേക്കുള്ള ഉയർച്ചയെ എങ്ങനെ കാണുന്നു.
= കൂടുതൽ സ്നേഹിക്കുക, കൂടുതൽ ശുശ്രൂഷിക്കുക എന്നതാണ് ഞാൻ സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം. ഇതുവരെ ചെയ്തതു പോരാ എന്നതാണ് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപിക്കുന്പോൾ മനസിലാക്കേണ്ടത്. നേതൃത്വം അധികാരത്തിന്റെ തലമല്ല എന്നും മനസിലാക്കുന്നു. ധാർമികതയാണ് നേതൃത്വത്തിന്റെ ബലം.
? പുത്തൂർ രൂപതയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്പോൾ രൂപതയുടെ ഭാവിയേക്കുറിച്ചുള്ള സ്വപ്നങ്ങൾ.
= കുടുംബങ്ങൾക്ക് ഉൗന്നൽ കൊടുക്കേണ്ടതുണ്ട്. വിശ്വാസികളെ ആധ്യാത്മികതയിൽ ഉറപ്പിച്ചു നിർത്തണം. വിശ്വാസമുണ്ടെന്നു പറയുന്നതല്ല, അടിയുറച്ച വിശ്വാസമുണ്ടോ എന്നതാണ് പ്രധാനം. പുതുതലമുറയെ മൂല്യങ്ങളിൽ ഉറപ്പിച്ചു വളർത്താൻ സാധിക്കണം. ഇതോടൊപ്പം രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കിയെടുക്കണം. നമ്മുടെ സേവനം ആവശ്യമുള്ള സ്ഥലങ്ങളിലേക്കെല്ലാം എത്തിച്ചേരാൻ സാഹചര്യം സൃഷ്ടിക്കണം.
? ബാലാരിഷ്ടതകൾ നിറഞ്ഞ രൂപതയ്ക്ക് മലങ്കര സഭാ നേതൃത്വം എങ്ങനെ കരുത്തു പകരുന്നു.
= കഴിഞ്ഞ വർഷം പുനരൈക്യവാർഷികം പുത്തൂരിലാണു നടത്തിയത്. പിതാക്കന്മാർ ഉൾപ്പെടെയുള്ളവർക്കുള്ള സൗകര്യങ്ങളൊന്നും ഞങ്ങൾക്കില്ലായിരുന്നു. വീടുകളിലാണ് അവർക്കു താമസസൗകര്യമൊരുക്കിയത്. ഞങ്ങളെ ഉൾക്കൊള്ളുന്നു എന്ന് കർദിനാൾ ക്ലീമിസ് ബാവ കാണിച്ചു തരികയായിരുന്നു. ആ നേതൃത്വം ഞങ്ങളെ പ്രചോദിപ്പിക്കുകയാണ്.
? ദിവന്നാസ്യോസ് പിതാവിന്റെ തുടർച്ചക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകളെ എങ്ങനെ കാണുന്നു.
= പിതാവിന്റേത് വലിയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ദൈവികതയും മനസിന്റെ നന്മയും അടുത്തുവരുന്നവരെ വല്ലാതെ ആകർഷിക്കും. ആ തുടക്കം എനിക്ക് വലിയ അനുഗ്രഹമാണ്. എല്ലാവരുമായി സാഹോദര്യത്തോടെ ഒന്നിച്ചു മുന്നോട്ടു പോകുക എന്ന പാഠമാണ് അദ്ദേഹം കാട്ടിത്തന്നിട്ടുള്ളത്.
? വിശ്വാസി സമൂഹത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടു മുന്നോട്ടു പോകുക എളുപ്പമാണോ.
= ഞങ്ങളുടെ പ്രദേശം ഒരു മലയാളി ഗ്രാമം പോലെയാണ്. നമ്മുടെ വ്യക്തിത്വം നിലനിർത്തി മുന്നോട്ടു പോകണം. അതേസമയം കന്നഡയും അംഗീകരിച്ചേ പറ്റൂ. കന്നഡയിലേക്കുള്ള വിശുദ്ധ കുർബാന തയാറായിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാരോഹണം നടക്കുന്ന 30 നു പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.
സ്നേഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കുന്ന ഒരു സമൂഹം. അതാണ് മോണ്. ഡോ. ഗീവർഗീസ് കാലായിൽ റന്പാൻ സ്വപ്നം കാണുന്നത്. സമുദായത്തിനുള്ളിൽ കൂട്ടായ്മ വളർത്തിയും മറ്റുള്ളവരിലേക്ക് സ്നേഹവും നന്മയും പ്രസരിപ്പിച്ചും ക്രിസ്തുവിന്റെ സന്ദേശം നാടാകെ എത്തിക്കുവാൻ സാധിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല.
എസ്.ജെ
കൂടുതൽ സ്നേഹിക്കയാൽ...
12:50 AM Sep 21, 2017 | Deepika.com