ചെറുതുരുത്തി: ചേലക്കര പുലാക്കോട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പുലാക്കോട് ഒടുവുതൊടി ചന്ദ്രന്റെ ഭാര്യ കല്യാണിക്കുട്ടി (75) യുടെ മൃതദേഹമാണു ക്ഷേത്രമതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ക്ഷേത്രമുറ്റം വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കണ്ടവിവരം അറിഞ്ഞെത്തിയ നാട്ടുകാർ പിന്നീടു ചേലക്കര പോലീസിൽ വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ സബീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇവർക്കു പുറമെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹത്തിന്റെ കാലുകൾ പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയിലായിരുന്നു. ഏറെ നാളുകളായി കല്യാണിക്കുട്ടി ഒറ്റയ്ക്കായിരുന്നു താമസം. ഇവർ ഇടയ്ക്കു ക്ഷേത്രങ്ങളിലും മറ്റും പോയി താമസിച്ചിരുന്നതിനാൽ രണ്ടോ മൂന്നോ ദിവസം കണ്ടില്ലെങ്കിലും ആരും അന്വേഷിക്കുക പതിവില്ലായിരുന്നു. ഇവരുടെ മക്കളിൽ ഒരാളായ ശരവണൻ വീടിനടത്തുതന്നെ മാറി താമസിക്കുകയാണ്. മറ്റൊരു മകൻ ശിവദാസൻ എറണാകുളത്താണു താമസം. തൃശൂർ റൂറൽ എസ്പി യതീഷ്ചന്ദ്ര, കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരൻ, വടക്കാഞ്ചേരി സിഐ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വയോധികയുടെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ
12:27 AM Sep 21, 2017 | Deepika.com