അടിമാലി: കല്ലാർകുട്ടി അണക്കെട്ടിനു സമീപം വ്യാപക മണ്ണിടിച്ചിൽ. ദേശിയപാത 185-ന്റെ സംരക്ഷണ ഭിത്തിയും രണ്ടു കടകളുമടക്കം ഇടിഞ്ഞ് അണക്കെട്ടിലേക്കു പതിച്ചു. വാഴയിൽ ശശി 14 വർഷമായി കച്ചവടം നടത്തിവന്നിരുന്ന കടയാണു തകർന്നു ജലാശയത്തിൽ വീണത്. രാവിലെ ഏഴോടെ രൂപപ്പെട്ട വിള്ളൽ എട്ടരയോടെ വലുതാകുകയും ഒരു മണിക്കൂറിനുശേഷം കട തകർന്നുവീഴുകയുമായിരുന്നു. ദേശീയപാത 185-ന്റെ ഓരത്ത് ഡാമിനോടുചേർന്നു കല്ലുകെട്ടി ഉയർത്തി നിർമിച്ചിരുന്ന ഭാഗമാണു തകർന്നുവീണത്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ വ്യാപാരികളെയും ഏതാനും കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. അണക്കെട്ടിനു സമീപം അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഫയർഫോഴ്സ് മുറിച്ചുമാറ്റി.
നാലുവർഷം മുന്പാണ് കല്ലാറുകുട്ടി മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് എല്ലാ വർഷക്കാലത്തും അണക്കെട്ടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ജീവനും സ്വത്തും ഏതുനിമിഷവും ഒലിച്ച് അണക്കെട്ടിൽ പതിച്ചേക്കാമെന്ന അവസ്ഥയിലാണ് തീരവാസികൾ. ഇതിനിടെയാണ് ദേശീയപാത 185-ന്റെ സംരക്ഷണഭിത്തിയും ഒപ്പം രണ്ടു കടകളും ഇടിഞ്ഞ് അണക്കെട്ടിലേക്കു പതിച്ചത്.
ഇന്നലെ രാവിലെ അണക്കെട്ടിനോടുചേർന്ന് ദേശിയപാതയിൽ വിള്ളൽ കണ്ടതോടെ കച്ചവടസ്ഥാപനങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകുകയും സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തിരുന്നു. മണ്ണിടിച്ചിൽ മുന്നിൽകണ്ടു സുരക്ഷാനടപടി സ്വീകരിച്ചിരുന്നതിനാൽ ആളപായമടക്കമുള്ള വലിയ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കല്ലാറുകുട്ടി ടൗണിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെടുകയും ഏതാനം വീടുകൾക്കു കേടുപാടു സംഭവിക്കുകയും ചെയ്തു. ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നതിനാൽ അണക്കെട്ടിനോടു ചേർന്നു കച്ചവടം നടത്തിവന്നിരുന്ന വ്യാപാരികളെയും ഏതാനും കുടുംബങ്ങളെയും മാറ്റി പ്പാർപ്പിച്ചിരുന്നു.
നാലുവർഷം മുന്പുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് അണക്കെട്ടിനു സമീപമുള്ള കുന്നിനുമുകളിൽ രൂപപ്പെട്ട വലിയ വിള്ളൽ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിലനിൽക്കുകയാണ്. ദേശീയപാത 185-ൽ കല്ലാറുകുട്ടി മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു.
കല്ലാർകുട്ടി ഡാമിനു സമീപം മണ്ണിടിച്ചിൽ; രണ്ടു കടകൾ അണക്കെട്ടിൽ പതിച്ചു
02:56 AM Sep 20, 2017 | Deepika.com