തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളം അടുത്ത വർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവള വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആഭ്യന്തര-, അന്താരാഷ്ട്ര വിമാന കമ്പനികൾ ഇവിടെ നിന്നു സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഓരോ സർവീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയായി.
വിമാനത്താവള റണ്‍വേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറും. നിലവിൽ 84 തസ്തികകളിൽ നിയമനം നടത്തി. ബാക്കിയുള്ള 94 തസ്തികകളിൽ നിയമനം നടത്താൻ നടപടി പുരോഗമിക്കുന്നു. സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ടവർക്കായി 41 തസ്തികകൾ നീക്കി വയ്ക്കും.
റണ്‍വേയുടെയും സേഫ്റ്റി ടെർമിനലിന്റെയും നിർമാണം മഴ മാറിയ ശേഷം ആരംഭിക്കും. അടുത്ത ജനുവരിയിൽ പ്രവൃത്തി പൂർത്തിയാകും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ടെർമിനലും ജനുവരിയിൽ പൂർത്തിയാകും. 498 കോടി രൂപയാണ് ചെലവ്.
ഡിസംബറോടെ എക്സ്റേ മെഷീനും 2018 മാർച്ചിൽ ലഗേജ് സംവിധാനവും ഫെബ്രുവരിയിൽ പാസഞ്ചർ ബോർഡിംഗ് ടെർമിനലും തയാറാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളം അടുത്ത വർഷം പൂർത്തിയാകും: മുഖ്യമന്ത്രി
02:56 AM Sep 20, 2017 | Deepika.com