തിരുവനന്തപുരം: ആർസിസിയിൽ നിന്നു രക്തം സ്വീകരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. 15 വയസുള്ള തമിഴ്നാട് സ്വദേശിക്കാണ് എച്ച്ഐവി ബാധ വ്യക്തമായത്. ആർസിസിയിൽ സൂക്ഷിച്ചിരുന്ന രക്തസാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. രക്താർബുദ ബാധയെ തുടർന്നു കഴിഞ്ഞ മാസമാണു കുട്ടിയെ ആർസിസിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനാൽ വിട്ടയച്ചിരുന്നു. എന്നാൽ, രണ്ടാമത്തെ കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായെന്ന റിപ്പോർട്ട് ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ അധികൃതർ തയാറായില്ല.
നേരത്തെ ഒമ്പതു വയസുള്ള കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആർസിസിക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നു സർക്കാർ ജോയിന്റ് ഡിഎംഇ ഡോ. കെ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. സംഘം ഇന്നലെ ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനു റിപ്പോർട്ട് കൈമാറി. വൈറസ് ബാധ പുറത്തുവരും മുമ്പു ശേഖരിച്ച രക്തത്തിന്റെ ഘടകങ്ങൾ കുത്തിവച്ചതാണ് എച്ച്ഐവി പകരാൻ കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ആർസിസിക്കു വീഴ്ച സംഭവിച്ചിട്ടില്ല. അതേസമയം, വിൻഡോ പീരിയഡിന്റെ ദൈർഘ്യം കുറച്ച് അണുബാധ സ്ഥിരീകരിക്കാനാവുന്ന നാറ്റ് പരിശോധന പോലെയുള്ള പുതിയ സങ്കേതങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും സമിതി ശിപാർശ ചെയ്തു. കുട്ടിക്ക് 49 തവണ രക്തഘടകങ്ങൾ കുത്തിവച്ചിരുന്നു. ഇതിന്റെ ദാതാക്കളെ കണ്ടെത്താനുള്ള പോലീസ് പരിശോധന ഉൗർജിതമാക്കി. ഇവരുടെ വിവരങ്ങൾ പോലീസ് ഫോണിൽ ശേഖരിക്കാൻ തുടങ്ങി.
ഒരു കുട്ടിക്കുകൂടി എച്ച്ഐവി
02:56 AM Sep 20, 2017 | Deepika.com