തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി ആറ് മുതൽ പത്തു വരെ തൃശൂരിൽ നടത്തും. കലോത്സവം അഞ്ചു ദിവസമായി ചുരുക്കി. കൂടുതൽ മത്സര വേദികൾ തയാറാക്കി ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ഇന്നലെ ഡിപിഐയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു ഐ പി മോണിറ്ററിംഗ് കമ്മിററി തീരുമാനിച്ചു.
കലോത്സവ മാന്വലിൽ സമഗ്രമായ മാറ്റത്തിനു ശിപാർശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചു. കുട്ടികളെ ദീർഘദൂരം നടത്താൻ അനുവാദം ഇല്ലാത്ത പശ്ചാത്തലത്തിൽ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി സാംസ്കാരിക സംഗമം നടത്തും.
കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നല്കുന്നതു സംബന്ധിച്ച് നിർദേശങ്ങൾ വിദഗ്ധ സമിതിയുടെ പരിഗണനക്കായി വിട്ടു. ഒരാൾക്ക് ഒരിനത്തിൽ തുടർച്ചയായി രണ്ടു വർഷത്തിൽ കൂടുതൽ വിധികർത്താവാകാൻ കഴിയില്ല. ജില്ലാതലത്തിൽ വിധികർത്താവായ ആളെ സംസ്ഥാനതലത്തിൽ വിധികർത്താവാക്കില്ല. സബജില്ലാതലത്തിൽ വിധിനിർണയിച്ചയാളെ ജില്ലയിലും വിധികർത്താവാക്കില്ല.
യുപി, ഹൈസ്കൂൾ തലങ്ങളിൽ ഇംഗ്ലീഷ് സ്കിറ്റ് പുതിയ ഇനമായി ഉൾപ്പെടുത്തി. ഹൈസ്കൂൾതലത്തിൽ 15 വിഭാഗങ്ങളിലായി 89ഇനങ്ങളിലായിരിക്കും മത്സരം. നേരത്തെ ഇത് 14 വിഭാഗങ്ങളിലായി 88 ഇനങ്ങളിലായിരുന്നു. ഹയർസെക്കൻഡറി തലത്തിൽ 14 വിഭാഗങ്ങളിൽ 98 മത്സരങ്ങൾ ഉണ്ടാകും.
കഥകളി, ഒാട്ടൻതുള്ളൻ, നാടോടിനൃത്തം, കേരളനടനം, മോണോആക്ട്, മിമിക്രി എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി പ്രത്യേക മത്സരം ഉണ്ടാകില്ല. ഈ ഇനങ്ങളിൽ ഒന്നിച്ചായിരിക്കും മത്സരം. മാന്വൽ പരിഷ്കരണത്തിന് സർക്കാർ അംഗീകാരമാകുന്ന മുറയ്ക്ക് തൃശൂരിൽ നടക്കുന്ന ക ലോത്സവം മുതൽ പ്രാബല്യത്തിൽ കൊണ്ടുവരും.
ശാസ്ത്രമേള കോഴിക്കോട്ട്
സംസ്ഥാന സ്കൂൾ ശാസ്ത്രമേള നവംബർ 24 മുതൽ 26വരെ കോഴിക്കോട്ട് നടത്താനും തീരുമാനിച്ചു. അധ്യാപക ക്ലസ്റ്റർ പരിശീലനം ഒക്ടോബർ ഏഴിന് നടത്തും.
സ്കൂൾ കലോത്സവം ജനുവരി ആറു മുതൽ പത്തു വരെ തൃശൂരിൽ
02:56 AM Sep 20, 2017 | Deepika.com