തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ്ചാണ്ടിയുടെ അനധികൃത കായൽ കൈയേറ്റവും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്കു കത്തു നൽകി.
കുട്ടനാട്ടിലെ മന്ത്രിയുടെ റിസോർട്ടായ ലേക് പാലസിനുമുൻവശത്തുള്ള റോഡ് റിസോർട്ട് വരെ മാത്രം ടാർ ചെയ്തത് അധികാര ദുർവിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണ്. റിസോർട്ടിനു മുൻവശമുള്ള കായൽ വനത്തിൽ ജണ്ടയിടുന്നതു പോലെ വലിയ പൈപ്പുകൾ സ്ഥാപിച്ച് അതിരിട്ട് കൈയേറിയത് അഴിമതി നിരോധന നിയമവും കേരള ഭൂസംരക്ഷണ നിയമവുമനുസരിച്ചു ശിക്ഷാർഹമായ കുറ്റമാണ്.
മന്ത്രിയുടെ ടൂറിസം കമ്പനിയുടെ മാനേജരുടെ പേരിലുള്ള നിലം കായൽ ഡ്രഡ്ജ് ചെയ്തെടുത്ത മണ്ണും ചെളിയും ഉപയോഗിച്ചു നികത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. മിച്ച ഭൂമിയായി പിടിച്ചെടുത്തു കർഷകർക്കു വിതരണം ചെയ്ത മാർത്താണ്ഡം കായൽ നിലം നികത്തിയതു ഗുരുതരമായ കുറ്റമാണ്. തോമസ് ചാണ്ടി എംഎൽഎ എന്ന നിലയിലും മന്ത്രി എന്ന നിലയിലുമുള്ള തന്റെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്.
2008 ലെ കേരള നെൽവയൽ- നീർത്തട സംരക്ഷണ നിയമം 23-ാം വകുപ്പനുസരിച്ച് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ആവശ്യമാണെന്നും അതിനാൽ നിഷ്പക്ഷമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ പറയുന്നു.
തോമസ്ചാണ്ടിയുടെ കൈയേറ്റം അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് കത്തു നൽകി
02:37 AM Sep 20, 2017 | Deepika.com