കൊച്ചി: പ്രതിദിനം ഇന്ധന വിലയിലുണ്ടാകുന്ന വർധനയിലും ഡീസലിന്റെ ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ 22നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. അന്നേ ദിവസം ബസുകളിൽ കറുത്ത ബാനറുകളും കൊടികളും കെട്ടിയായിരിക്കും സർവീസ് നടത്തുക. ഒക്ടോബർ 11നു ബസ് ഉടമകൾ എറണാകുളം ഇരിന്പനത്തെ ഓയിൽ കന്പനിയിലേക്കു മാർച്ച് നടത്തും.
ബസ് ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിൽ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വിദ്യാർഥികളുടെ നിരക്കിൽ വർധന വരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ഒക്ടോബർ അഞ്ചു മുതൽ അനിശ്ചിതകാല ബസ് സമരം ആരംഭിക്കും.
രണ്ടു മാസത്തിനുള്ളിൽ ഏഴു രൂപയാണ് ഇന്ധനവില വർധിച്ചത്. ക്രൂഡോയിൽ വില 156 ഡോളറുണ്ടായിരുന്നപ്പോൾ ഡീസൽ വില 54 രൂപമാത്രമായിരുന്നു. എന്നാൽ ഇന്നു ക്രൂഡോയിലിനു വെറും 42 ഡോളറായപ്പോൾ ഡീസൽ വില 64 രൂപയിലെത്തി. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ ഇന്ധനവിലയിൽ ആശ്വാസകരമായ കുറവുവരും. സ്പെയർ പാർട്സിന്റെ വില കുത്തനെ വർധിച്ച സാഹചര്യത്തിൽ ബസ് സർവീസ് മേഖല നഷ്ടത്തിലാണെന്നും ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യബസ് ഉടമകൾ 22ന് കരിദിനം ആചരിക്കും
02:37 AM Sep 20, 2017 | Deepika.com