കണ്ണൂർ: മാവോയിസ്റ്റുകൾക്ക് കീഴടങ്ങുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമനിർമാണത്തിന് തയാറെടുക്കുന്നു. മാവോയിസ്റ്റ് സംഘത്തിലെ മലയാളികൾ ഉൾപ്പെടെയുള്ളവർ കേരളത്തിൽ കീഴടങ്ങാൻ തയാറായിരുന്നു.
എന്നാൽ കീഴടങ്ങൽനയം സംസ്ഥാനത്തിന് ഇല്ലാത്തതിനാൽ മാവോയിസ്റ്റുകൾ കേരളത്തിൽ കീഴടങ്ങിയില്ല. തുടർന്ന് കർണാടകയിൽ കീഴടങ്ങുകയായിരുന്നു. കേരളം ഒഴികെ വിവിധ സംസ്ഥാനങ്ങളിൽ കീഴടങ്ങുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുന്നതിനു പദ്ധതികൾ അതത് സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട്.
നിലമ്പൂർ, അട്ടപ്പാടി വനങ്ങൾ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാലക്കാട് അട്ടപ്പാടി ആസ്ഥാനമായുള്ള ഭവാനി ദളത്തിലെ അംഗമായ കന്യാകുമാരി (കന്യ, സുവർണ-32), ഭർത്താവ് ശിവു (34), ചേന്നമ്മ (സുമ, സുമതി- 35) എന്നിവരാണു മാവോയിസ്റ്റ് പുനരധിവാസത്തിനായി കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിക്കു മുന്നിൽ കീഴടങ്ങിയത്. കീഴടങ്ങിയ കന്യാകുമാരിക്കെതിരേ വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ രണ്ടും മേപ്പാടിയിൽ രണ്ടും കേസുകൾ നിലവിലുണ്ട്.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽപ്പുഴ കുഞ്ഞോത്ത് വീട്ടിൽ കയറി മാനന്തവാടി ട്രാഫിക് സ്റ്റേഷനിലെ സിപിഒ പ്രമോദിന്റെ ബൈക്ക് കത്തിച്ചതും കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയാണു കന്യാകുമാരി. കോളനികളിൽ ആയുധവുമായെത്തിയ കേസുകളാണ് മേപ്പാടി പോലീസ് സ്റ്റേഷനിലുള്ളത്.
റെനീഷ് മാത്യു
ഇതുകൂടാതെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ 32 കേസുകൾ ഇവർക്കെതിരേ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള കൂടുതൽ മാവോയിസ്റ്റുകൾ കേരള പോലീസിന് മുമ്പാകെ കീഴടങ്ങാൻ തയാറായ സാഹചര്യത്തിലാണ് നിയമനിർമാണത്തിന് ആഭ്യന്തരവകുപ്പ് തയാറെടുക്കുന്നത്.
മാവോയിസ്റ്റുകൾക്കു കീഴടങ്ങാൻ നിയമനിർമാണം
02:37 AM Sep 20, 2017 | Deepika.com