തിരുവനന്തപുരം: നിർമാണ മേഖലയ്ക്ക് ആവശ്യമായ മണലിന്റെ ലഭ്യത വിദേശത്തു നിന്നുള്ള ഇറക്കുമതിയിലൂടെ ഉറപ്പുവരുത്തും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മണൽ ഇറക്കുമതി ചെയ്യാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനം.
ഇറക്കുമതിക്കു സംസ്ഥാന സർക്കാരിന്റെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാൻ താല്പര്യമുളളവർക്കു വകുപ്പ് പെർമിറ്റ് നൽകും.
മണലിന്റെ കടുത്ത ദൗർലഭ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. അമിതമായി മണൽ വാരുന്നതു മൂലമുളള പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്. വിദേശത്തു നിന്നു മണൽ കൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസമില്ല. കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. കേരളത്തിനു പ്രതിവർഷം മൂന്നു കോടി ടണ്‍ മണൽ ആവശ്യമുണ്ട്. ഇതിന്റെ ചെറിയ ശതമാനം മാത്രമേ പുഴകളിൽ നിന്നു ലഭിക്കുന്നുളളു. ഇതുമൂലം നിർമാണ മേഖലയിൽ പ്രതിസന്ധിയുണ്ട്. ദൗർലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോൾ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ട്.
യോഗത്തിൽ വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, തുറമുഖ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.
മണൽ ഇറക്കുമതിക്കു തീരുമാനം
02:21 AM Sep 20, 2017 | Deepika.com