തിരുവനന്തപുരം: സുപ്രീംകോടതിയുടെ നിർദേശപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലവിഗ്രഹത്തിന്റെ രണ്ടാംഘട്ട പരിശോധന പൂർത്തിയാക്കി. ഇന്നലെ പകൽ അഞ്ചുമണിക്കൂർ സമയമെടുത്താണു പരിശോധന പൂർത്തിയാക്കിയത്. പരിശോധനാ റിപ്പോർട്ട് മൂന്നുദിവസത്തിനകം തയാറാക്കി സുപ്രീംകോടതിക്കു നൽകുമെന്നു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ അറിയിച്ചു.
രാജകുടുംബാംഗങ്ങൾ, തന്ത്രി, കടുശർക്കരയോഗത്തിന്റെ നിർമാണവിദഗ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു പരിശോധന നടത്തിയത്. ഇതിനായി ഇന്നലെ രാവിലെ ദർശനസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാവിലെ 11 ന് പതിവുപൂജകൾ പൂർത്തിയാക്കിയ ശേഷം പരിശോധകസംഘം ഒറ്റക്കൽ മണ്ഡപത്തിൽ കടന്നു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, കടുശർക്കരയോഗത്തിന്റെ പുനർനിർമാണത്തിൽ വൈദഗ്ധ്യമുള്ള വേഴപ്പറമ്പ് ബ്രഹ്മദത്തൻ നമ്പൂതിരി, ചെറുവള്ളി നാരായണൻ നമ്പൂതിരി, എഴുന്തോളിൽ സതീഷ് ഭട്ടതിരി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയുടെ റിപ്പോർട്ട് തയാറാക്കുന്നത്. ഭരണസമിതി ചെയർമാൻ കെ. ഹരിപാൽ, അംഗം എസ്. വിജയകുമാർ, ക്ഷേത്രം സ്ഥാനി മൂലംതിരുനാൾ രാമവർമ, രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, തിരുവാതിര തിരുനാൾ ലക്ഷ്മിഭായി, ആദിത്യവർമ എന്നിവർ മൂലവിഗ്രഹ പരിശോധനയിൽ പങ്കെടുത്തു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലവിഗ്രഹ പരിശോധന പൂർത്തിയായി
02:21 AM Sep 20, 2017 | Deepika.com