കോലഞ്ചേരി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികരായ കുടുംബത്തിലെ രണ്ടു പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പട്ടിമറ്റം നെല്ലാട് ഇടപ്പാറ കരിക്കനാക്കുടി എൽദോ ജോസഫ് (40), ഭാര്യാ പിതാവ് നെല്ലാട് ഓലിക്കുടിയിൽ അവറാച്ചൻ (ഏബ്രഹാം-60) എന്നിവരാണു മരിച്ചത്. എൽദോയുടെ ഭാര്യ ജിൻസിയാണു പരിക്കുകളോടെ ആശുപത്രിയിലുള്ളത്.
പുത്തൻകുരിശ് മാനാന്തടം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മട്ടാഞ്ചേരിയിൽ ജിൻസിയുടെ പിഎസ് സി നഴ്സിംഗ് പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി കാർ നിയന്ത്രണം വിട്ടു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ എൽദോയും അവറാച്ചനും മരിച്ചിരുന്നു. ആലുവ ടെലികമ്യൂണിക്കേഷൻ സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണു മരിച്ച എൽദോ ജോസഫ്. ബേസിൽ, ആൽബി എന്നിവരാണു മക്കൾ. പരിക്കേറ്റ ജിൻസി മൂന്നു വർഷം മുൻപു കോലഞ്ചേരി എംഒഎസ് സി മെഡിക്കൽ കോളജിൽ നഴ്സായി സേവനമനുഷ്ടിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിനു കുന്നിക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
വാഹനാപകടത്തിൽ യുവാവും ഭാര്യാപിതാവും മരിച്ചു
01:53 AM Sep 20, 2017 | Deepika.com