കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ്-ഇടത് പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിനു 23നു തുടക്കമാകും. രാവിലെ പത്തിനു എറണാകുളം ബോൾഗാട്ടി പാലസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക, ജനത വിമുക്തതി പെരുമന, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ, അവാമി വർക്കേഴ്സ് പാർട്ടി പാക്കിസ്ഥാൻ എന്നീ പാർട്ടികളെയാണു സമ്മേളനത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിൽനിന്നു സിപിഎമ്മിനെ കൂടാതെ സിപിഐയും പങ്കെടുക്കും. ഇന്ത്യക്കു പുറത്തുനിന്നു 30 നേതാക്കാളാണ് എത്തുക.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പൊതുപ്രശ്നങ്ങൾ, രോഹിംഗ്യൻ അഭയാർഥി പ്രശ്നം, മതന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ, വർഗീതയ വളർത്തുന്ന നയങ്ങൾ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനം കൊച്ചിയിൽ
12:48 AM Sep 20, 2017 | Deepika.com