രാജകുമാരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ ഇറച്ചിപ്പാറയ്ക്കു സമീപം വൻമരം കടപുഴകി ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽവീണ് യുവാവ് മരിച്ചു. ശാന്തന്‍പാറ പന്തടിക്കളം ട്രൈബൽ കോളനിയിൽ നിരപ്പേൽ രാജുവിന്റെ മകൻ മനു (21) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് നന്ദു സെൽവരാജിനെ (19) പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. പഞ്ചറായ ടയർ നന്നാക്കാൻ ടയറുമായി പന്തടിക്കളത്തുനിന്നു ബൈക്കിൽ പൂപ്പാറയിലേക്ക് വരികയായിരുന്നു ഇരുവരും. കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ഇറച്ചിപ്പാറയ്ക്കു സമീപത്തെ വലിയ മരം കടപുഴകി റോഡിലേക്ക് പതിച്ചു. മരത്തിന്റെ ഒരു ശിഖരം ബൈക്കിനു മുകളിലാണു വീണത്.
തൊട്ടുപിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരും നാട്ടുകാരുംചേർന്ന് ഇരുവരെയും മരത്തിനടിയിൽനിന്ന് പുറത്തെത്തിച്ചെങ്കിലും ദേഹമാസകലം പരിക്കേറ്റ മനു സംഭവസ്ഥലത്തുതന്നെ മരിച്ചു. നന്ദുവിന്റെ വലതുകാലിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. മനുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു പറയുന്നു.
മനുവിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ശാന്തന്‍പാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കുമാരിയാണ് മനുവിന്റെ മാതാവ്. സഹോദരൻ: മഞ്ജേഷ്.
ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു
01:17 AM Sep 19, 2017 | Deepika.com