അങ്കമാലി: മികച്ച സേവനത്തിലൂടെയും കുറഞ്ഞ ചികിത്സച്ചെലവിലൂടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആശുപത്രികൾ കേരളത്തിലെ ആരോഗ്യരംഗത്തിനു മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഗ്രാമീണ മേഖലകളിലെ ചെറുകിട ആശുപത്രികൾക്കു ഗ്രാന്റ് ലഭ്യമാക്കുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാര സമർപ്പണവും പുതിയ ഓപ്പറേഷൻ തിയറ്ററിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള എറണാകുളം ലിസി ആശുപത്രിയിലും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും സ്വകാര്യമേഖലയിലെ മറ്റ് ആശുപത്രികളേക്കാൾ കുറഞ്ഞ ചികിത്സാ ചെലവാണെന്നതു പലതവണ നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇത്തരമൊരു സേവനം ക്രൈസ്തവസമൂഹത്തിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നതാണ്. അതു നൽകാനാവുന്നുവെന്നത് അഭിമാനകരമാണ്.
കച്ചവടവത്കരിക്കപ്പെടുന്ന സ്വകാര്യ ആശുപത്രി മേഖലയിൽ സേവന മനോഭാവത്തിലൂടെ കത്തോലിക്കാ ആശുപത്രികൾ വ്യത്യസ്തമാകുന്നു. സൗജന്യ ചികിത്സയ്ക്കായി കത്തോലിക്കാ ആശുപത്രികൾ മാറ്റിവയ്ക്കുന്ന തുക ഓരോവർഷവും വർധിപ്പിക്കുന്നത് മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കു ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സൗജന്യ നേത്ര ചികിത്സ നൽകുന്നതു ശ്രദ്ധേയമാണ്. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും നാം ഇനി പരിഗണന കൊടുക്കണം.
നഴ്സുമാരുടെ സമരത്തിൽ കത്തോലിക്കാസഭ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. സഭയുടെ ആശുപത്രികളിൽ ശന്പളവർധന നടപ്പാക്കണമെന്ന് ആദ്യം ശക്തമായ നിലപാട് വ്യക്തമാക്കിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇക്കാര്യത്തിൽ മാതൃകയായി. എൽഎഫ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം തീർച്ചയായും അവകാശപ്പെട്ടതാണ്. ഇതു നേടിയെടുക്കാൻ പരിശ്രമിച്ച മാനേജുമെന്റും ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മാറിയ സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിലുള്ള ആശുപത്രികളുടെ നിലനിൽപിനായി സർക്കാർ ഗ്രാന്റ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകണമെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായാണ് വിഷയത്തിൽ ചിന്തിച്ചും ചർച്ചകൾ നടത്തിയും നയപരിപാടികൾ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചത്.
എൻഎബിഎച്ച് അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് ആശുപത്രി രക്ഷാധികാരി കൂടിയായ കർദിനാളിനു മുഖ്യമന്ത്രി കൈമാറി.
കർദിനാളിൽനിന്നു ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, റോജി എം. ജോണ് എംഎൽഎ, എൻഎബിഎച്ച് ഡയറക്ടർ ഡോ. ഗായത്രി മഹിന്ദ്രു, ഫാ.സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, നഗരസഭ ചെയർപേഴ്സണ് എം.എ. ഗ്രേസി, അതിരൂപത പ്രോ വികാരി ജനറാൾ മോണ്. സെബാസ്റ്റ്യൻ വടക്കുംപാടൻ, ബസിലിക്ക വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, മുൻ ഡയറക്ടർ റവ. ഡോ. പോൾ മാടൻ, വാർഡ് കൗണ്സിലർ ബിജി ജെറി, മുൻ എംപി പി.രാജീവ്, വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി. ജോസഫൈൻ, മുൻമന്ത്രി ജോസ് തെറ്റയിൽ, എൽഎഫ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
45000 ചതുരശ്ര അടി വിസ്തീർണമുള്ള തിയറ്റർ കോംപ്ലക്സിന്റെയും അനുബന്ധ തീവ്രപരിചരണ വിഭാഗങ്ങളുടെയും ഉദ്ഘാടനം, പുതിയ മെഡിക്കൽ ഐസിയുവിന്റെയും ഡയാലിസിസ് കേന്ദ്രത്തിന്റെയും രൂപരേഖകളുടെ പ്രകാശനം എന്നിവയും ഉണ്ടായിരുന്നു.
ഗ്രാമീണമേഖലകളിലെ ആശുപത്രികളുടെ നിലനിൽപിനു സർക്കാർ സഹായം ലഭ്യമാക്കണം: മാർ ആലഞ്ചേരി
അങ്കമാലി: മാറിയ സാഹചര്യങ്ങളിൽ ഗ്രാമപ്രദേശങ്ങളിലുള്ള ചെറുകിട സ്വകാര്യ ആശുപത്രികളുടെ നിലനിൽപിനായി ഗ്രാന്റ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകാൻ സർക്കാർ തയാറാകണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം സമർപ്പിക്കുന്നതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുരശുശ്രൂഷയെ അവശ്യസർവീസായി പ്രഖ്യാപിച്ച് ഈ മേഖലയിലെ സമരങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നു കർദിനാൾ ആവശ്യപ്പെട്ടു. ആതുരാലയങ്ങളെ സമരവേദികളാക്കുന്നതു ശരിയല്ല. ജീവൻ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ സമരങ്ങളിലൂടെ ജീവൻ നഷ്ടമാകാൻ ഇടയാകുന്ന സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിനു മുഴുവൻ സേവനം നൽകുന്ന ആതുരാലയങ്ങൾക്കെതിരേ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിൽ രംഗത്തിറങ്ങുന്നവരെ സർക്കാരും സമൂഹവും നിയന്ത്രിക്കണം.
നഴ്സുമാരുടെ സമരത്തിൽ മുഖ്യമന്ത്രിയും സർക്കാരും കാര്യക്ഷമമായ സമീപനമാണു സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ രണ്ട് ആശുപത്രികളിലും ശന്പളവർധന നടപ്പാക്കിക്കഴിഞ്ഞു. ആരോഗ്യമേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നും കർദിനാൾ മാർ ആലഞ്ചേരി അഭിപ്രായപ്പെട്ടു.
സേവനമനോഭാവം കത്തോലിക്കാ ആശുപത്രികളെ വ്യത്യസ്തമാക്കുന്നു: മുഖ്യമന്ത്രി
01:09 AM Sep 19, 2017 | Deepika.com