തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആർസിസി നടപടികളിൽ പിഴവില്ലെന്ന് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി. 49 പേരെ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണു പെണ്‍കുട്ടിക്കു രക്തം നൽകിയത്.
എച്ച്ഐവി അണുബാധ കണ്ടെത്തുന്നതിനുള്ള മൂന്നു മാസത്തെ സമയമായ വിൻഡോ പീരിയഡിൽ രോഗബാധ കണ്ടെത്താനുള്ള സംവിധാനം ആർസിസിയിൽ ഇല്ല. ഇല്ലാത്ത സംവിധാനത്തിന്റെ പേരിൽ ആർസിസിക്കു മേൽ കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കണ്ടെത്തൽ. വിൻഡോ പീരിയഡിൽ രോഗബാധ കണ്ടെത്താനുതകുന്ന അത്യാധുനിക ന്യൂക്ലിക് ആസിഡ് പരിശോധന ആർസിസിയിലും സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലും ലഭ്യമാക്കണമെന്ന ശിപാർശയും സൊസൈറ്റി ഇതോടൊപ്പം നൽകിയിട്ടുണ്ട്.
രക്തം നൽകിയ ആളുകളെ തിരിച്ചറിഞ്ഞ് അവരുടെ രക്തമെടുത്തു വിശദമായ പരിശോധനയ്ക്കു നൽകിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണു വിവരം. പെണ്‍കുട്ടിയ വീണ്ടും ചെന്നൈയിലെ റീജണൽ ലബോറട്ടറിയിൽ രക്തപരിശോധനയ്ക്ക് അയയ്ക്കണമെന്നു കഴിഞ്ഞ ദിവസം വിദഗ്ധ സംഘം ശിപാർശ ചെയ്തിരുന്നു. ആധുനിക മാർഗങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്താനായിരുന്നു നിർദേശം.
എപ്പോഴാണു പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടായത് എന്നതു സംബന്ധിച്ചു വിശദമായ വിവരങ്ങൾ ലഭിക്കുന്നതിനാണു പരിശോധന. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ, ആർസിസിയുടെ സാങ്കേതിക പിഴവല്ല സംഭവത്തിനു പിന്നിലെന്നാണ് ആർസിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ. ഈ റിപ്പോർട്ടാണ് സർക്കാരിനു കൈമാറുന്നത്.
കഴിഞ്ഞ മാർച്ചിലാണു രക്താർബുദത്തെത്തുടർന്ന് കുട്ടി ആർസിസിയിൽ ചികിത്സയ്ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷൻ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തിൽ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആർസിസിയിൽ നിന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
ആർസിസി നടപടികളിൽ പിഴവില്ലെന്നു സൊസൈറ്റി
01:09 AM Sep 19, 2017 | Deepika.com