കോട്ടയം: സർക്കാരുകൾ സമ്മതിച്ചാൽ ഇന്ധനവും മദ്യവും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രതികരണം മദ്യത്തിന്റെ ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള വെല്ലുവിളിയാണെന്നു കേരള മദ്യവിരുദ്ധ വിശാലസഖ്യം.
വാഹന ഇന്ധനം ജിഎസ്ടിക്കു കീഴിൽ വന്നാൽ പെട്രോളും ഡീസലും നേർപകുതി വിലയ്ക്കു വില്ക്കുവാൻ കഴിയുമായിരിക്കാം. ഇന്ധനത്തിന്റെ വില കുറയുന്നതിന്റെ പേരിൽ ഉപഭോഗം വർധിക്കണമെന്നില്ല. മദ്യവും ജിഎസ്ടിക്കു കീഴിൽ വന്ന് പകുതി വിലയ്ക്ക് വില്‍ക്കാനുള്ള സാഹചര്യം ഉണ്ടായാൽ ഉപഭോഗം വർധിക്കുകയും മദ്യപരുടെ എണ്ണം കുതിച്ചുയരുകയും ചെയ്യും. ഇതു നാടിനു ഭീഷണിയാണ്. മദ്യാസക്തി രോഗമാകയാൽ വിലകുറയുകയും ലഭ്യത വർധിക്കുകയും ചെയ്താൽ ഉപഭോഗം വർധിക്കും.
മദ്യവിരുദ്ധ വിശാലസഖ്യത്തിന്റെ സമരപ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തിട്ടും കേന്ദ്ര ടൂറിസം മന്ത്രി ടൂറിസവും മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താതിരുന്നത് പഴയ ലാവണക്കാർക്ക് പരിക്കേൽക്കാതിരിക്കാനാവാം. ഈ വിഷയത്തിൽ അഭിപ്രായം പറയണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിട്ടും ഒരുവാക്ക് ഉരിയാടാതിരുന്നത് ഇരട്ടത്താപ്പാണെന്നും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറൽ കണ്‍വീനറും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.
കണ്ണന്താനം വെല്ലുവിളിക്കുന്നു: മദ്യവിരുദ്ധ വിശാല സഖ്യം
01:09 AM Sep 19, 2017 | Deepika.com