തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നു കൂടി കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയുടെ ശക്തി കുറയുകയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയ്ക്ക് നേരിയ ശമനമുണ്ടാവുകയും ചെയ്തു.
മഴക്കുറവ് ഒന്‍പത് ശതമാനമായി കുറഞ്ഞു. ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 174.68 സെന്റിമീറ്റര്‍ മഴയാണ്. പെയ്യേണ്ടിയിരുന്നത് 192.53 സെന്റിമീറ്റർ. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിന്നും ആകെ കിട്ടേണ്ടത് 203.97 സെന്റിമീറ്റര്‍ മഴയാണ്.
അതായത് 29.29 സെന്റിമീറ്റര്‍ മഴ കൂടി കിട്ടിയാല്‍ കേരളത്തിന് ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നിന്നു കിട്ടേണ്ട മഴ മുഴുവന്‍ കിട്ടും. കാലവര്‍ഷക്കാലം അവസാനിക്കാന്‍ ഇനി 12 ദിവസം കൂടി ബാക്കിയുണ്ട്.
നാവികസേന സജ്ജം
കൊച്ചി: കേരളത്തിലെ മഴക്കെടുതി നേരിടാൻ സുസജ്ജമെന്ന് ദക്ഷിണ നാവികസേന. പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിനായി രൂപീകരിച്ച ഓപ്പറേഷൻ മദദ് എന്ന ദുരന്തനിവാരണ ദൗത്യം എല്ലാ ക്രമീകരണങ്ങളും തയാറാക്കിയിട്ടുള്ളതായി നാവികസേന അറിയിച്ചു. 17ന് സംസ്ഥാനത്തെ ദുരന്തനിവാരണ അഥോറിട്ടി നടത്തിയ അഭ്യർഥനയെ തുടർന്നാണ് ജാഗ്രത.
മഴ കൂടുതൽ രൂക്ഷമാകും എന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഓപ്പറേഷൻ മദദ് റിലീഫ് സെന്ററും തയാറായിട്ടുണ്ട്. പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധർ, ബോട്ടുകൾ, വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മറ്റു സജ്ജീകരണങ്ങളടക്കം എല്ലാ ക്രമീകരണങ്ങളും ഇവിടെ ചെയ്തിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നതിനായി കപ്പലുകളും വിമാനങ്ങളും അടക്കം സജ്ജീകരിച്ചിട്ടുണ്ട്.
തൃശൂർ മണക്കക്കടവിൽ എൻജിൻ തകരാറു മൂലം കടലിൽപ്പെട്ട മത്സ്യബന്ധന ബോട്ടിനായുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നു.
10 മത്സ്യത്തൊഴിലാളികളുമായി സനാമോൾ എന്ന ബോട്ടാണ് എൻജിൻ തകരാറും ജലനിരപ്പ് ഉയർന്നതു മൂലവും ഇന്നലെ പുലർച്ചെ കടലിൽപ്പെട്ടത്. തുടർന്ന് നാവികസേനയുടെ എഎൽഎച്ച് ഹെലികോപ്റ്ററും കാബ്ര എന്ന കപ്പലും സ്ഥലത്തെത്തി ബോട്ട് വലിച്ച് കരയ്ക്കെത്തിക്കുന്നതിനായുള്ള സഹായങ്ങൾ നൽകി.
ജാഗ്രതാ നിര്‍ദേശം
*മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കുക
*മഴ ശക്തമായതിനാല്‍ മിന്നല്‍ പ്രളയത്തിനു സാധ്യതയുണ്ട്. കുട്ടികള്‍ വെള്ളക്കെട്ടിലും പാറമടകളിലും പുഴയിലും തോടുകളിലും കളിക്കുന്നതു തടയുക.
*പുഴയ്ക്കും തോടിനും കുറുകെ നടക്കാനും ജലാശയങ്ങളില്‍ നീന്താനും ശ്രമിക്കരുത്.
*മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ രാത്രിയില്‍ കഴിയുന്നതും കൂടുതല്‍ സുരക്ഷിതമായ, നിരപ്പായ പ്രദേശങ്ങളിലെ ബന്ധു വീടുകളിലേക്കു മാറി താമസിക്കണം.
*പുഴക്കരയില്‍ താമസിക്കുന്നവര്‍ വിലപ്പെട്ട രേഖകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കുക.
*വെള്ളപ്പൊക്കം ഉള്ള അവസരത്തില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
*ഒരു മൊബൈല്‍ ഫോണ്‍ എങ്കിലും പൂര്‍ണമായും ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക.
*റേഡിയോ ശ്രദ്ധിക്കുക, അധികാരികള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുക.
*ഒരു നേരം കഴിക്കാവുന്ന അളവിലുള്ള ഭക്ഷണ സാധനങ്ങ ള്‍ കരുതുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.
മഴ തുടരും, പക്ഷേ അതിശക്തമാകില്ല
01:02 AM Sep 19, 2017 | Deepika.com