മലപ്പുറം: നിരവധി നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ മുസ്ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥിയാ യി. യുഎ. ലത്തീഫ് സ്ഥാനാർഥി ആയേക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. ഇതിനിടെ കെ.എൻ.എ. ഖാദർ പാണക്കാട്ടെത്തി സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി അൽപസമയം കൂടിക്കാഴ്ച നടത്തിയശേഷം തിരിച്ചുപോയി. തുടർന്നു ലത്തീഫിനെ പാണക്കാട്ടേക്കു വിളിപ്പിച്ചതോടെയാണ് അദ്ദേഹം സ്ഥാനാർഥിയാവുമെന്ന അഭ്യൂഹമുയർന്നത്.
മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതിയോഗം ചേരുംവരെ വേങ്ങരയിലെ സ്ഥാനാർഥിയായി പ്രതീക്ഷിച്ചിരുന്നത് യു.എ. ലത്തീഫിനെയായിരുന്നു. ഖാദറിനോ കെ.പി.എ. മജിദിനോ വീണ്ടുമൊരു അവസരം നൽകുന്നതിനോട് യൂത്ത്ലീഗിന് കാര്യമായ താത്പര്യമില്ലാതിരുന്ന സാഹചര്യത്തിൽ പുതുമുഖമായിരിക്കും വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥിയാവുക എന്നാണ് പൊതുവേ കരുതിയിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫിന്റെ പേരും സ്ഥാനാർഥി സ്ഥാനത്തേക്ക് കേട്ടു തുടങ്ങിയിരുന്നു.
പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കിടയിൽ ഖാദറിനും ലത്തീഫിനും വേണ്ടിയുള്ള വാദങ്ങൾ അവസാന നിമിഷം വരെ ശക്തമായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രബല നേതാക്കളുടെ പിന്തുണ ലത്തീഫിനുണ്ടായിരുന്നു. എന്നാൽ ഖാദറിനു വേണ്ടിയുള്ള സമ്മർദങ്ങൾ അവസാനം വിജയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടി പ്രവർത്തകർക്കിടയിലുള്ള പിന്തുണയും മുൻ എംഎൽഎ എന്ന നിലയിലുള്ള പരിചയസമ്പത്തുമാണ് കെ.എൻ.എ. ഖാദറിനു കരുത്തായത്. ജില്ലയിലെ കോണ്ഗ്രസ് നേതാക്കളും ഖാദറിനെ അനുകൂലിച്ചു. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കെ.എൻ.എ. ഖാദർ പിന്നീട് മുസ്ലിം ലീഗിലെത്തി പാർട്ടിയുടെ പ്രധാന പദവികളിൽ നിയമിതനാവുകയായിരുന്നു.
വേങ്ങര: കെ.എൻ.എ. ഖാദർ യുഡിഎഫ് സ്ഥാനാർഥി
01:02 AM Sep 19, 2017 | Deepika.com