തിരുവനന്തപുരം: മിസോറം ലോട്ടറി കേരളത്തിൽ വിൽക്കാനില്ലെന്നു മിസോറാം സർക്കാർ. ഈ നിലപാട് അവർ കേരള ചീഫ് സെക്രട്ടറിയെ അറിയിച്ചു. കേരളത്തിൽ ലോട്ടറി വിൽക്കേണ്ടതില്ലെന്നു സെപ്തംബർ അഞ്ചിനു മിസോറം സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം ഫാക്സ് മുഖേന അറിയിക്കുകയായിരുന്നു.
ചരക്കുസേവന നികുതി നിയമപ്രകാരം ലോട്ടറി നടത്തിപ്പുകാർ ചില വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വ്യവസ്ഥകൾക്കു വിരുദ്ധമായി ലോട്ടറി ടിക്കറ്റുകൾ കടത്തിക്കൊണ്ടുവന്നപ്പോൾ അവ പിടിച്ചെടുക്കുകയും ഉത്തരവാദപ്പെട്ടവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്തു മിസോറാം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇതിൽ അന്തിമവാദം കേൾക്കാനിരിക്കെയാണു മിസോറമിന്റെ തീരുമാനം.
കേരളത്തിൽ നടത്താൻ നിർദേശിക്കപ്പെട്ടിരുന്ന മിസോറം ലോട്ടറി സീരിസ് റദ്ദാക്കിക്കൊണ്ടാണു പുതിയ വിജ്ഞാപനം. ഇതോടെ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതയിൽ നൽകിയ കേസിന് അടിസ്ഥാനമില്ലാതായി. തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് മിസോറാം മുഖ്യമന്ത്രി ലാൽ തൻവാലയ്ക്കും ധനമന്ത്രി ലാൽസവത്ക്കും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നന്ദി അറിയിച്ചിട്ടുണ്ട്.
നേരത്തെ മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും മിസോറം സർക്കാരിനും കേരളം കത്ത് നൽകിയിരുന്നു.
കേരളത്തിൽ ലോട്ടറി വിൽക്കാനില്ലെന്നു മിസോറാം
01:02 AM Sep 19, 2017 | Deepika.com