ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽനിന്ന് അപ്രത്യക്ഷമായ ഫയലുകൾ കണ്ടെത്തി.
വാട്ടർ വേൾഡ് ടൂറിസം കന്പനി ലേക്ക് പാലസ് സ്ഥിതിചെയ്യുന്ന സ്ഥലം കൈയേറിയതാണെന്ന ആരോപണം ശക്തമായിരുന്നു. ഇതു സംബന്ധിച്ച് നിജസ്ഥിതി അറിയാൻ മാധ്യമങ്ങൾ നഗരസഭയെ സമീപിച്ചെങ്കിലും ഫയലുകൾ ഒന്നും തന്നെ ഇല്ലെന്നാണ് റവന്യുവിഭാഗവും നഗരസഭ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യം നഗരസഭ ചെയർമാൻ തോമസ് ജോസഫും സ്ഥിരീകരിച്ചിരുന്നു. എന്നാൽ വളരെ അവിചാരിതമായി ദിവസങ്ങൾക്കുശേഷം ഫയലുകൾ ഇന്നലെ വൈകുന്നേരം നാലോടെ കണ്ടെത്തുകയായിരുന്നു. ആകെ 18 ഫയലുകളാണ് റവന്യുവിഭാഗം ഓഫീസിലെ ജീവനക്കാർ അലമാരയ്ക്കുള്ളിൽനിന്നു കണ്ടെത്തിയത്.
ഫയലുകൾ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് പരിശോധിച്ചു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് തോമസ്ചാണ്ടി 1999-ൽ സമർപ്പിച്ച രേഖകളാണ് ഇവയെന്ന് നഗരസഭ അധികൃതർ പറഞ്ഞു. അതേസമയം ലേക്ക് പാലസുമായി ബന്ധപ്പെട്ട പ്ലാനുകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നു വിശദമായി വരും ദിവസങ്ങളിൽ റവന്യു വിഭാഗം പരിശോധിക്കും. പ്രധാന്യം കണക്കിലെടുത്ത് ഫയലുകൾ പ്രത്യേകമായി സൂക്ഷിക്കും.
മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട്: ഫയലുകൾ കണ്ടെത്തി
01:02 AM Sep 19, 2017 | Deepika.com