കൊച്ചി: മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നവരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. മുംബൈ ഋഷി പാക്കേഴ്സ് മാനേജിംഗ് ഡയറക്ടർ ഹർഷിദ് ബി പട്ടേൽ, കരാറുകാരായ എആർകെ വുഡ് ആൻഡ് മെറ്റൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.വടിവേലു, ഇടനില കന്പനിയായ പയനിയർ എന്റർപ്രൈസസ് മാനേജിംഗ് പാർട്ണർ ചന്ദ്രമൗലി, നിതിൻ രാധാകൃഷ്ണൻ എന്നിവരുടെ സ്വത്തുക്കൾ കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
മലബാർ സിമന്റ്സിനു വേണ്ടി ഫ്ളൈ ആഷ്, പാക്കിംഗ് ബാഗ് തുടങ്ങിയവ വാങ്ങിയതിൽ 4.59 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന വിജിലൻസ് കേസിൽ ഇവർ പ്രതികളാണ്. സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസായതിനാലാണ് ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. എന്നാൽ ഇത്തരത്തിൽ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മലബാർ സിമന്റ്സ് അഴിമതി: പ്രതികളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞ ു
12:22 AM Sep 19, 2017 | Deepika.com