കോട്ടയം: കോട്ടയത്തിനടുത്ത് ചിങ്ങവനത്ത് കനത്ത മഴയിൽ റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു ട്രാക്കിലേക്കു വീണു. തൊട്ടുപിന്നാലെ വന്ന പുനലൂർ ഗുരുവായൂർ പാസഞ്ചർ ട്രെയിൻ അപകടത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 10.30നു കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിലുള്ള പൂവന്തുരുത്ത് റെയിൽവേ മേൽപ്പാലത്തിനടിയിലേക്കാണു സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു കരിങ്കല്ലുകളും മണ്ണും ട്രാക്കിലേക്കു പതിച്ചത്. ഈ സമയം വന്ന ട്രെയിൻ ട്രാക്കിൽ വീണ കരിങ്കല്ലുകൾ തെറിപ്പിച്ചു മുന്നോട്ടു പോകുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.തുടർന്ന് രണ്ടു മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുന്ന വലിയ ശബ്ദവും കരിങ്കല്ലുകൾ തെറിപ്പിച്ച് ഓടുന്ന ട്രെയിനിന്റെ ശബ്ദവും കേട്ടു പരിഭ്രാന്തരായി സമീപവാസികൾ ഓടിക്കൂടി. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയത്തുനിന്ന് എത്തിയ ഫയർഫോഴ്സും റെയിൽവേ ജീവനക്കാരും പോലീസും സ്ഥലത്തെത്തി. പാളത്തിലേക്കു വീണ പാറക്കല്ലുകളും മണ്ണും രണ്ടു മണിക്കൂർ നേരത്തെ ശ്രമഫലമായി നീക്കം ചെയ്തു. സംഭവത്തെത്തുടർന്ന് ഈ സമയം ഇതു വഴി കടന്നു പോകേണ്ടിയിരുന്ന കേരള എക്സ്പ്രസ് കോട്ടയത്തും ശബരി എക്സ്പ്രസ് ചങ്ങനാശേരിയിലും പിടിച്ചിട്ടു.
ആഴ്ചകൾക്ക് മുൻപ് ഈ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്കു ഉയരമുള്ള തിട്ടയിൽ നിന്നിരുന്ന പുളിമരം കടപുഴകി വീണിരുന്നു. എൻജിന്റെ മുകളിലേക്കു വീണ മരത്തിന്റെ ചില്ലകൾ തട്ടി ട്രെയിനിലേക്കുള്ള വൈദ്യുത ബന്ധം വേർപ്പെട്ടിരുന്നു. കനത്ത മഴയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതകൾ ഇവിടെ ഏറെയാണ്.
മേൽപാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ഇതിനു തൊട്ടുചേർന്നുള്ള ഉയരത്തിലുള്ള മണ്തിട്ട ഇടിയാനുള്ള സാധ്യതകൾ കൂടിയിരിക്കുകയാണ്. മേൽപാലത്തിനടിയിൽനിന്നു മണ്ണിടിഞ്ഞു വീണതു പാലത്തിന്റെ നിലനിൽപിനും ഭീഷണിയാകുമോയെന്ന പരിഭ്രാന്തിയിലാണു ജനങ്ങൾ. പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമാണം നടക്കുന്ന ഭാഗങ്ങളിൽ പണികൾ പൂർത്തിയാകാൻ കാലതാമസം എടുക്കുന്നതിനാൽ വലിയ മണ്ണിടിച്ചിൽ ഭീഷണിയാണ് നിലവിലുള്ളത്.
ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ തടസപ്പെട്ടു
01:54 AM Sep 18, 2017 | Deepika.com