തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നു ദിവസത്തേക്കുകൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടു ദിവസം ചില സ്ഥലങ്ങളിൽ അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
12 മുതൽ 20 വരെ സെന്റിമീറ്റർ അത്യന്തം കനത്ത മഴയ്ക്കും ഏഴു മുതൽ 11 വരെ സെന്റിമീറ്റർ ശക്തമായ മഴയ്ക്കും സാധതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇതിനു പുറമേ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതാണു കേരളത്തിൽ കനത്ത മഴയ്ക്കു കാരണം. ഇതിനു പുറമേ കാലവർഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറൻ തീരത്തു ന്യൂനമർദപാത്തി രൂപംകൊണ്ടതും ഒറീസ-വടക്കൻ ആന്ധ്ര തീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴി ശക്തമായതും കേരളത്തിൽ മഴ കനക്കാൻ കാരണമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.
അന്തരീക്ഷച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും പ്രഭാവം കാലവർഷക്കാലത്ത് ഉണ്ടാകാറുണ്ട്. അതിന്റെ ഭാഗമായി ശക്തമായ മഴയും ലഭിക്കാറുണ്ട്. എന്നാൽ, അന്തരീക്ഷച്ചുഴിയും ന്യൂനമർദപാത്തിയും ഒരുമിച്ചു ശക്തിപ്രാപിച്ചതാണു കേരളത്തിൽ അത്യന്തം കനത്ത മഴയ്ക്കു കാരണമായതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂന്നു ദിവസത്തിനു ശേഷം മഴയുടെ ശക്തി കുറഞ്ഞുതുടങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിപ്രാപിച്ച കാലവർഷത്തിൽ നിന്ന് ഇക്കാലയളവിൽ കേരളത്തിനു കിട്ടേണ്ട മഴയുടെ 88 ശതമാനവും കിട്ടിക്കഴിഞ്ഞു. കാലവർഷത്തിൽനിന്ന് ഇന്നലെ വരെ കേരളത്തിനു കിട്ടേണ്ടിയിരുന്നത് 191.81 സെന്റിമീറ്റർ മഴയാണ്. ഇന്നലെ വരെ കിട്ടിയത് 167.81 സെന്റിമീറ്റർ. കഴിഞ്ഞ നാലു ദിവസം കൊണ്ട് കേരളത്തിന്റെ മഴക്കുറവ് 23 ശതമാനത്തിൽനിന്നു 12 ശതമാനമായി കുറഞ്ഞു.
ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ്. 23 സെന്റിമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
അറബിക്കടലിൽ ന്യൂനമർദപാത്തി, ആന്ധ്രാ തീരത്ത് അന്തരീക്ഷച്ചുഴി
01:43 AM Sep 18, 2017 | Deepika.com