കൊച്ചി: അറസ്റ്റ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളൊന്നും പോലീസിന്റെ ഭാഗത്തുനിന്നു തനിക്കുണ്ടായില്ലെന്നു സംവിധായകൻ നാദിർഷ. മാധ്യമങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള വാർത്തകൾ വന്നപ്പോൾ ആശങ്കയുണ്ടായിരുന്നു.
എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ തനിക്ക് അറിയില്ലെന്നും കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ സെറ്റിൽവച്ചു സുനിക്കു പണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു നാദിർഷ. നാദിർഷ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യഹർജി പരിഗണിച്ചപ്പോഴായിരുന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ നാദിർഷയോടു കോടതി നിർദേശിച്ചത്. ആരോഗ്യനില തൃപ്തികരമായതിനാൽ ഇന്നലെ രാവിലെ 10.15നാണു നാദിർഷ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. വെള്ളിയാഴ്ച ഹൈക്കോടതിയുടെ നിർദേശപ്രകാരം ഹാജരായെങ്കിലും ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെതുടർന്നു ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ ഹാജരായ നാദിർഷയെ വൈദ്യപരിശോധനയ്ക്കു ശേഷമാണു ചോദ്യം ചെയ്തത്. മൂന്നു മണിയോടെയാണ് അദ്ദേഹം പുറത്തെത്തിയത്.
പോലീസ് ഒരു തരത്തിലും സമ്മർദം ചെലുത്തിയിട്ടില്ല. ചോദ്യംചെയ്യലിൽ താൻ നിരപരാധിയാണെന്നു പോലീസ് സംഘത്തെ ബോധ്യപ്പെടുത്താനായിട്ടുണ്ട്. ജയിലിൽനിന്നു പൾസർ സുനിയാണു വിളിച്ചതെന്നറിഞ്ഞതു പോലീസ് പറഞ്ഞപ്പോഴാണ്. ഈ കോളുകൾ റെക്കോർഡ് ചെയ്തു നൽകിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുന്ന കാര്യങ്ങളൊക്കെ അന്വേഷണ സംഘത്തോടു പറഞ്ഞിട്ടുണ്ടെന്നും നാദിർഷ പറഞ്ഞു.
താൻ നിരപരാധിയാണ് എന്നതിനാലാണു ഇപ്പോഴും അറസ്റ്റോ പ്രതി ചേർക്കലോ ഉണ്ടാകാത്തത്. ദിലീപിനെ കുടുക്കുന്ന രീതിയിലുള്ള ചോദ്യങ്ങളൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേസ് സംബന്ധിച്ച കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞത്. പൾസർ സുനിക്കു പണം നൽകി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തെറ്റാണ്. ഇനിയെല്ലാം തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ പ്രശ്നമുണ്ടെന്നു പറഞ്ഞതിനാലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. ജനങ്ങളുടെ മുമ്പിൽ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത തനിക്കുണ്ട്. അതിനാൽ ആശുപത്രിയിൽ വിശ്രമിച്ചശേഷം വൈകുന്നേരം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് അറിയിച്ചതാണ്. എന്നാൽ, പോലീസ് വേണ്ടെന്നു പറയുകയായിരുന്നു. പോലീസും കോടതിയുമൊന്നും പരിചയമില്ലാത്തതിനാലാകാം തനിക്ക് ഇക്കാര്യത്തിൽ പേടിയെന്നും ദിലീപ് നിരപരാധിയാണെന്നാണു വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
റൂറൽ എസ്പി. എ.വി. ജോർജ്, അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു വിവരങ്ങൾ തിരക്കിയത്. നാദിർഷ ചോദ്യംചെയ്യലിനോടു പൂർണമായും സഹകരിച്ചെന്ന് എസ്പി എ.വി. ജോർജ് പറഞ്ഞു. പോലീസിന് ആവശ്യമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞെന്നും നാദിർഷയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പോലീസ് സമ്മർദമില്ല, പൾസറിനെ അറിയില്ല: നാദിർഷ
01:43 AM Sep 18, 2017 | Deepika.com