തിരുവനന്തപുരം: ഭൂമി ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കുന്നതിൽ സംസ്ഥാനത്തിനും അനുകൂല നിലപാട്. എന്നാൽ, രജിസ്ട്രേഷൻ വകുപ്പിൽ കംപ്യൂട്ടർവത്കരണം പൂർത്തിയാകുന്നതുവരെ ഇതിൽ സാവകാശം നൽകണമെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. ഇതു സംബന്ധിച്ചു സർക്കാർ തലത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷമാകും കേരളം കേന്ദ്രത്തെ നിലപാട് അറിയിക്കുക.
എല്ലാ ഭൂമി ഇടപാടുകളും ആധാർ അധിഷ്ഠിതമാക്കണമെന്നു നിർദേശിച്ചു സംസ്ഥാനത്തിനു കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ഇതിനായി രൂപവത്കരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം രജിസ്ട്രേഷൻ ഐജിക്കു ലഭിച്ച കത്ത് സർക്കാരിനു കൈമാറിയിരുന്നു. വില്ലേജ് ഓഫീസുകളിലെ പോക്കുവരവിനും ആധാർ നിർബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയാറാകണമെന്നുമായിരുന്നു കത്തിലെ നിർദേശം.
ലാൻഡ് റവന്യു കമ്മീഷണർക്കും സമാന നിർദേശം കേന്ദ്രത്തിൽനിന്നു ലഭിച്ചിരുന്നു.
ഒരാളുടെ പേരിൽ രാജ്യത്തുള്ള ഭൂമിയുടെ മുഴുവൻ വിവരങ്ങളും കണ്ടെത്താൻ ആധാർ നിർബന്ധമാക്കുന്നതോടെ സാധിക്കും. സബ് രജിസ്ട്രാർ ഓഫീസിലെത്തി വിരലടയാളം മാത്രം നൽകിയാൽ വ്യക്തിയുടെ പൂർണ വിവരം ആധാർ ഡേറ്റാബേസിൽനിന്നു ലഭിക്കുന്ന തരത്തിലാണു പരിഷ്കാരം.
ഭൂമി ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കൽ: സംസ്ഥാനത്തിനും അനുകൂല നിലപാട്
01:43 AM Sep 18, 2017 | Deepika.com