തിരുവനന്തപുരം: ആൾക്കൂട്ടമായി മാറുന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ് കമ്മിറ്റി ഇനി പാർട്ടി സംസ്ഥാന ഘടകത്തിൽ വേണ്ടെന്നു ഹൈക്കമാൻഡ് നിർദേശം. പകരം തെരഞ്ഞെടുക്കപ്പെടുന്ന 40 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള കെപിസിസി എക്സിക്യൂട്ടീവ് മതിയെന്നാണു നിർദേശം.
അംഗങ്ങളുടെ ആധിക്യം മൂലം പലപ്പോഴും വിശാല എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർക്കാൻപോലും കഴിയുന്നില്ല. സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേകം ക്ഷണിതാക്കൾ, 105 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ, പാർട്ടി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ എന്നിവർ അടങ്ങിയതാണ് വിശാല എക്സിക്യൂട്ടീവ്. ഭാരവാഹികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിലെ അഞ്ചു വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഒന്നാക്കി ചുരുക്കണം. 22 ജനറൽ സെക്രട്ടറിമാർ ആവശ്യമില്ല. കെപിസിസിക്കു നാല് ജനറൽ സെക്രട്ടറിമാർ മതി. 40 സെക്രട്ടറിമാരുടെ എണ്ണവും ആനുപാതികമായി കുറയ്ക്കണം. ഭാരവാഹികളെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം.
സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുതിർന്ന കോണ്ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹൈക്കമാൻഡ് നിർദേശം സംസ്ഥാന ഘടകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലും ഇതു ചർച്ചയായിരുന്നു. എന്നാൽ, ആദ്യം കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തട്ടെ, പിന്നീടു ഭാരവാഹികളുടെ കാര്യത്തിൽ ചർച്ച നടത്തി തീരുമാനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടു വരാമെന്നാണു ധാരണ. ഇതേ മാതൃക ഡിസിസികളിലും പാലിക്കണമെന്നും നിർദേശമുണ്ട്.
കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവ് വേണ്ടെന്നു ഹൈക്കമാൻഡ്
01:24 AM Sep 18, 2017 | Deepika.com