ഗുരുവായൂർ: ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകുന്നേരം ശീവേലിക്കുശേഷമായിരുന്നു ദർശനം. ക്ഷേത്രത്തിലെത്തിയ സുമിത്ര മഹാജൻ സോപാനത്തിൽ കദളിക്കുല സമർപ്പിച്ചു തൊഴുതു. മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയിൽനിന്നു പ്രസാദം വാങ്ങി. ഉപദേവതകളെയും തൊഴുതാണ് മടങ്ങിയത്.
സി.എൻ. ജയദേവൻ എംപി, ഭരണസമിതി അംഗങ്ങളായ അഡ്വ.എ. സുരേശൻ, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.
നേരത്തേ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ സ്പീക്കറെ സി.എൻ. ജയദേവൻ എംപി, ജില്ലാ കളക്ടർ എ. കൗശികൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ.എ. സുരേശൻ, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. സ്പീക്കറുടെ ക്ഷേത്രദർശനത്തോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ രാഹുൽ എസ്. നായർ, ഗുരുവായൂർ എസിപി പി.എ. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്വം പൊതുസമൂഹത്തിനാണെന്നു സുമിത്ര മഹാജൻ പറഞ്ഞു.ക്ഷേത്രദർശനത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സ്പീക്കർ. പാർലമെന്ററി നടപടികൾ സമാധാനമായി കൊണ്ടുപോകാനുള്ള പ്രാർഥനയിലാണ് എപ്പോഴും. ഇതിനായി ഈശ്വരനോടു പ്രാർഥിക്കുന്നുണ്ട്. അതോടൊപ്പം പാർലമെന്റ് അംഗങ്ങളോടും പ്രാർഥനയുണ്ട്.മുമ്പൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലോക്സഭാ സ്പീക്കർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
01:24 AM Sep 18, 2017 | Deepika.com