ആലപ്പുഴ/അന്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം 15 കിലോമീറ്ററകലെ കണ്ടെത്തി. കലവൂർ ഹനുമാരു വെളിയിൽ വാസുദേവന്റെ മകൻ സുനിൽ കുമാറിന്റെ(49) മൃതദേഹമാണ് കീലോമീറ്ററുകൾക്ക് അപ്പുറത്തു കളർകോട് ചിന്മയ സ്കൂളിനു സമീപത്തു നഗ്നമായ നിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ ദുരൂഹതയില്ലെന്നാണു പോലീസ് പറയുന്നത്.
ഇന്നലെ പുലർച്ചെ 2.45ന് തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്കു മുന്നിലാണ് അപകടം ഉണ്ടായത്. അപകടം കണ്ട മറ്റൊരു യാത്രക്കാരൻ തൊട്ടടുത്ത ഹോട്ടലിൽ വിവരമറിയിച്ചു. ഹോട്ടലുടമ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് പോലീസ് എത്തിയെങ്കിലും അപകടസ്ഥലത്തു രക്തം തളംകെട്ടി കിടക്കുന്നതു മാത്രമാണു കണ്ടത്.
വസ്ത്രങ്ങളും ഐഡികാർഡും നാലു കിലോമീറ്റർ മാറി അയ്യൻ കോവിക്കൽ ക്ഷേത്രത്തിനു സമീപത്തുനിന്നുമാണു കിട്ടിയത്. പരിക്കേറ്റപ്പോൾ വാഹനത്തിലുണ്ടായിരുന്നവർ ആശുപത്രിയിൽ കൊണ്ടുപോയിക്കാണുമെന്ന നിഗമനത്തിൽ സമീപത്തെ ആശുപത്രികളിലെല്ലാം അന്വേഷിച്ചെങ്കിലും ഇത്തരത്തിലുള്ള കേസൊന്നും എത്തിയില്ലെന്നാണു പോലീസിന് അറിയാൻ കഴിഞ്ഞത്.
ഇതേത്തുടർന്ന് അന്പലപ്പുഴ പോലീസ് അപകട വിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിലേക്കും അറിയിച്ചു. ഒടുവിൽ മൂന്നോടെ ആലപ്പുഴ കളർകോട് ചിന്മയ സ്കൂളിനു മുന്നിൽ മൃതദേഹം കണ്ടെത്തിയതായി പോലീസിനു വിവരം ലഭിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റർ മാറിയാണു മൃതദേഹം കണ്ടെത്തിയത്. പൂർണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളുടേതെന്നു സംശയിക്കുന്ന മുണ്ട് മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് കുറെ ദൂരെ മാറി കിടന്നിരുന്നതും കണ്ടെത്തിയിട്ടുണ്ട്. സുനിൽ കുമാറിന്റെ മകനെത്തിയാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. അപകടസ്ഥലത്തുനിന്നു ലഭിച്ച ഐഡി കാർഡിലുള്ളയാൾ തന്നെയാണു മരിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചു. കൊല്ലത്തുനിന്നെത്തിയ ഫോറൻസിക് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തെളിവെടുപ്പു നടത്തി.
മരണത്തിൽ ദുരൂഹതയില്ലെന്നാണു പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറിൽനിന്നു ലഭിച്ച വിവരപ്രകാരം ശരീരത്തിൽ നിരവധിയിടങ്ങളിൽ ഉരഞ്ഞപാടുകളും ഇതിൽ ടാറിന്റെ അംശവുമുണ്ടെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശരീരത്തിലെ പ്രധാന മുറിവുകളിലൊന്ന് അപകടത്തിലുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഒരു വാഹനം ഇടിച്ചിടുകയും പിറകെ വന്ന മറ്റൊരു വലിയ വാഹനത്തിൽ ശരീരം കുടുങ്ങി മുന്നോട്ടു പോന്നിരിക്കാനുമാണ് സാധ്യതയെന്നാണ് പോലീസ് വിലയിരുത്തൽ. ഇദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങൾ റോഡിലുരഞ്ഞു കീറി ഉൗരിപ്പോയതുമാകാം.
അതേസമയം, അപകടം നടന്നയുടൻ പരിക്കേറ്റയാളെ അപകടമുണ്ടാക്കിയ വാഹനത്തിൽത്തന്നെ കൊണ്ടുപോയിരിക്കാമെന്നും മരിച്ചപ്പോൾ വഴിയിൽ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയുണ്ടെന്നുമാണു നാട്ടുകാരുടെ പക്ഷം. അപകടം നടന്ന തോട്ടപ്പള്ളി ഭാഗത്തു രക്തം തളം കെട്ടിക്കിടന്നിരുന്നു. അസ്വാഭാവിക മരണത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. പ്രദേശങ്ങളിലെ കടകളിലോ സ്ഥാപനങ്ങളിലോ ഉള്ള സിസി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഇതു കണ്ടെത്താനാണു പോലീസ് നീക്കം.
മരിച്ച സുനിൽ കുമാർ പന്പിംഗ് തൊഴിലാളിയാണ്. ജോലിക്കായി പോയാൽ ദിവസങ്ങൾക്കു ശേഷമായിരുന്നു വീട്ടിലേക്കു മടങ്ങിയിരുന്നത്. നാലു ദിവസം മുന്പു വീട്ടിൽനിന്നു പോന്നതാണ്. വണ്ടാനം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സരസമ്മ. മക്കൾ: സുദേവ്, സുകന്യ.
തോട്ടപ്പള്ളിയിൽ വാഹനാപകടം: മൃതദേഹം കിട്ടിയത് 15 കിലോമീറ്റർ അകലെ കളർകോടുനിന്ന്
02:40 AM Sep 14, 2017 | Deepika.com