കൊന്നക്കാട് (കാസർഗോഡ്): ഭൂനികുതി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിലും ജാമ്യക്കാരന് ബാങ്കിൽനിന്നു ജപ്തി നോട്ടീസ് ലഭിച്ചതിലും മനംനൊന്ത് കർഷകൻ ജീവനൊടുക്കി. വെള്ളരിക്കുണ്ട് താലൂക്കിലെ അത്തിയടുക്കം ചിറയ്ക്കൽ-തെക്കേക്കുറ്റ് അലക്സാണ്ടറി(62)നെയാണ് കഴിഞ്ഞദിവസം പാലക്കാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
33 വർഷം നികുതിയടച്ച ഭൂമിയിൽ അവകാശമില്ലെന്നു വന്നതും ജാമ്യംനിന്ന വ്യക്തിയുടെ സ്ഥലം ജപ്തിചെയ്യുമെന്ന സ്ഥിതിവിശേഷവും അലക്സാണ്ടറെ ദുഃഖത്തിലാക്കിയിരുന്നു.
കോട്ടയം കടുത്തുരുത്തിയിൽനിന്ന് 1978-ലാണ് അലക്സാണ്ടർ അത്തിയടുക്കത്തെത്തി മൂന്ന് ഏക്കർ സ്ഥലം വാങ്ങിത്. മാലോം വില്ലേജിലെ സർവേ നമ്പർ 201/1ൽ പെട്ട സ്ഥലം വാങ്ങി പോക്കുവരവ് നടത്തി നികുതിയും അടച്ചുപോന്നു.
എന്നാൽ, 2008 ൽ നികുതിയടയ്ക്കാൻ ചെന്ന അലക്സാണ്ടറോട് ഇനി നികുതി സ്വീകരിക്കില്ലെന്നും സ്ഥലം പരിസ്ഥിതിദുർബല ഭൂമിയിൽപ്പെട്ടതാണെന്നും അധികൃതർ പറയുകയായിരുന്നു. നികുതിയടയ്ക്കാൻ നിർവാഹമില്ലാതായതോടെ കാർഷികവായ്പകൾ കിട്ടാത്ത സ്ഥിതിയുമായി. അടുത്തിടെ വള്ളിക്കടവ് ഗ്രാമീണ് ബാങ്ക് ജപ്തി നോട്ടീസ് കൂടി അയച്ചതോടെ ഇയാൾ കടുത്ത പ്രതിസന്ധിയിലായി.
തനിക്ക് ജാമ്യം നിന്നയാളുടെ സ്ഥലം ജപ്തിചെയ്യുമെന്ന സ്ഥിതി വന്നതിനെതുടർന്ന് പാലക്കാട് ഒലവക്കോട് വനംവകുപ്പ് ആസ്ഥാനത്തെത്തി രേഖകൾ പരിശോധിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള ബന്ധുവീട്ടിലെത്തിച്ച് സംസ്കരിച്ചു. അവിവാഹിതനാണ്.
അലക്സാണ്ടറിന്റെ സഹോദരങ്ങൾ: എം.ജെ.സിറിയക്, കുട്ടിയമ്മ, എൽസമ്മ, ലില്ലി, ഷൈനി, തങ്കച്ചൻ, ലൈസമ്മ.
ഭൂനികുതി സ്വീകരിച്ചില്ല; കർഷകൻ ജീവനൊടുക്കി
02:40 AM Sep 14, 2017 | Deepika.com