തിരുവനന്തപുരം: മൂന്നാറിലെ ഭൂമി പ്രശ്നവുമായി സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ച നിലപാടിനെച്ചൊല്ലി വീണ്ടും തർക്കം. മൂന്നാറിലെ കൈയറ്റവുമായി ബന്ധപ്പെട്ടു ദേവികുളം മുൻ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തയാറാക്കിയ പട്ടിക ഹരിത ട്രൈബ്യൂണലിനു സമർപ്പിച്ച അഡീഷണൽ എജിയുടെ നിലപാടിനെതിരേ മന്ത്രി എം.എം. മണിയുടെയും എസ്. രാജേന്ദ്രൻ എംഎൽഎയുടെയും നേതൃത്വത്തിലുള്ള സർവകക്ഷി സംഘം രംഗത്ത് എത്തി.
സിപിഐ പ്രതിനിധിയായ അഡീഷണൽ എജി രഞ്ജിത്ത് തമ്പാൻ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് ആരോപിച്ചു സിപിഐ പ്രതിനിധി അടക്കമുള്ള സർവകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനേയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും കണ്ടു പരാതി നൽകി. എന്നാൽ, അഡീഷണൽ എജി ഹരിത ട്രൈബ്യൂണലിൽ സ്വീകരിച്ചതു സർക്കാർ നിലപാടാണെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പിന്നീടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു. സർക്കാർ നിലപാടു മാത്രമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അഡീ. എജി കോടതിയിൽ സ്വീകരിച്ച നിലപാടിനെത്തുടർന്നു മൂന്നാർ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിക്കുമെന്നു സർവകക്ഷി സംഘത്തിന്റെ പരാതിയിൽ പറയുന്നു. നിലവിലെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി തടസപ്പെടും. മുഴുവൻ ജനങ്ങളേയും കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതു ശരിയല്ല. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള സർക്കാർ അഭിഭാഷകർ സ്വീകരിക്കുന്ന നിലപാടിനെതിരേ സർവകക്ഷി സംഘം മുഖ്യമന്ത്രിയേയും റവന്യു മന്ത്രിയേയും നേരിട്ടു കണ്ടു പരാതിപ്പെട്ടു.
സിപിഐ മൂന്നാർ മണ്ഡലം സെക്രട്ടറി പളനിവേൽ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി, സിപിഎം നേതാവ് കെ.കെ. വിജയൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയേയും മന്ത്രിയേയും കണ്ടത്. മുൻ സബ് കളക്ടർ ശ്രീറാം തയാറാക്കിയ കൈയേറ്റ പട്ടിക പൂർണമായി സർക്കാർ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചിരുന്നു.
മൂന്നാർ: ഹരിത ട്രൈബ്യൂണലിലെ അഡീഷണൽ എജിയുടെ നിലപാടിനെതിരേ സർവകക്ഷി സംഘം
02:40 AM Sep 14, 2017 | Deepika.com