തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഭൂമി കൈമാറ്റങ്ങളിൽ ക്രമക്കേടുണ്ടെന്നു മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയ കേസുകളിലെ നടപടിക്രമം പാലിക്കാതെയുള്ള അഞ്ച് ചെറുകിട ഭൂമി കൈമാറ്റങ്ങളിൽ ആവശ്യമായ കൂടുതൽ വിശദീകരണം തേടാൻ മന്ത്രിസഭാ തീരുമാനം. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരോടു വിശദീകരണം തേടും.
ഭൂമി കൈമാറ്റം നടത്തിയപ്പോൾ നടപടിക്രമങ്ങളിൽ മാത്രം വീഴ്ചയുണ്ടായെന്നു കണ്ടെത്തിയ കേസുകളിൽ കടുത്ത നടപടി പാടില്ലെന്ന മന്ത്രിമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിയറിംഗ് നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
എന്നാൽ, വൻകിട ക്രമക്കേടുകളിൽ ഫയൽ റദ്ദാക്കുന്നത് അടക്കമുള്ള സമീപനം സ്വീകരിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന ഭൂമി കൈമാറ്റങ്ങളിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ റവന്യു വകുപ്പുമായി ബന്ധപ്പെട്ട 29 ഫയലുകളിൽ ആറെണ്ണമാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി പരിഗണിച്ചത്. ചെറുകിട ഭൂമി കൈമാറ്റ കേസുകളിൽ, പ്രത്യേകിച്ചു ചില സമുദായ സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭൂമി പതിച്ചുനൽകിയ തീരുമാനങ്ങളിൽ, തുടർനടപടി ആവശ്യമില്ലെന്നു മന്ത്രിമാർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഈ നിർദേശത്തോടു യോജിച്ചു. എന്നാൽ, ചെറുകിട ഭൂമി കൈമാറ്റങ്ങൾ സാധൂകരിക്കുന്നതിന് ബന്ധപ്പെട്ടവരോടു വിശദീകരണം തേടിയ ശേഷം മതിയെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം വച്ചതോടെയാണു റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ ഹിയറിംഗ് നടത്തിയ ശേഷം ഇതു സംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തിക്കാൻ തീരുമാനമെടുത്തത്.
പാലക്കാട് നെല്ലിയാമ്പതിയിൽ പോബ്സ് ഗ്രൂപ്പിന്റെ കൈവശമുള്ള 800 ഏക്കർ വരുന്ന കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചു. എന്നാൽ, തിരുവനന്തപുരം ടെന്നീസ് ക്ലബ് അടക്കമുള്ള മറ്റ് അഞ്ചു ഫയലുകളിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധിച്ച് ബന്ധപ്പെട്ടവരിൽ നിന്നു വിശദീകരണം തേടും. ഹിയറിംഗിൽ ഇവർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ മന്ത്രിസഭയ്ക്കു റിപ്പോർട്ട് നൽകണം. കണ്ണൂർ തളിപ്പറമ്പ്, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ ഭൂമി കൈമാറ്റങ്ങളിലും ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്തും.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗം പ്രധാനമായി പരിഗണിച്ചതു മുൻ സർക്കാരിന്റെ കാലത്തു റവന്യു വകുപ്പുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകളായിരുന്നു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട മറ്റു ഫയലുകളും വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഫയലുകളും വരുന്ന മന്ത്രിസഭാ യോഗങ്ങളിലായി പരിഗണിക്കും.
കരുണ എസ്റ്റേറ്റിന്റെ കരം ഈടാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കി
തിരുവനന്തപുരം: പാലക്കാട് നെല്ലിയാമ്പതിയിൽ പോബ്സ് ഗ്രൂപ്പിന്റെ കൈവശമുളള 800 ഏക്കറുള്ള കരുണ എസ്റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിക്കാൻ മുൻ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ തർക്കം നിലനിൽക്കെയാണ് 2016 മാർച്ചിൽ നികുതി സ്വീകരിക്കാൻ തീരുമാനിച്ചത്.
യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള വിവാദ മന്ത്രിസഭാ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ പുതിയ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തീർപ്പാക്കാതെ നികുതി സ്വീകരിച്ചതു തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ അഞ്ച് ഭൂമികൈമാറ്റ കേസുകളിൽ കൂടുതൽ വിശദീകരണം തേടാൻ മന്ത്രിസഭാ തീരുമാനം
02:34 AM Sep 14, 2017 | Deepika.com