കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഒമാൻ, വത്തിക്കാൻ രാജ്യങ്ങളുടെ നയതന്ത്ര വിജയമാണെന്നും ഇന്ത്യാ സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെന്നുമുള്ള റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.
ഇന്ത്യൻ വിദേശകാര്യ ഇടപെടലുണ്ടായില്ലെന്ന പത്രക്കുറിപ്പ് ഒമാൻ പുറത്തുവിട്ടിരുന്നുവെങ്കിലും പിന്നീട് അവർ അതു തിരുത്തി. മോചനത്തിൽ ഇന്ത്യയുടേതുൾപ്പെടെ ഉന്നതതല ഇടപെടൽ ഉണ്ടായി. എല്ലാം വെളിപ്പെടുത്താനാകില്ല. മോചനദ്രവ്യം നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങളും വെളിപ്പെടുത്താൻ പറ്റില്ല.
കർദിനാൾമാർ ഉൾപ്പെടുന്ന സിബിസിഐ പ്രതിനിധികളുമൊത്തു താൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ടോം അച്ചന്റെ മോചനത്തിനായി ഏറെ ശ്രമം നടത്തിയിട്ടുണ്ട്. യെമനുമായി ഇന്ത്യക്കു നയതന്ത്രബന്ധമില്ലാത്തതിനാലും ബന്ദിയാക്കപ്പെട്ട കേന്ദ്രത്തെപ്പറ്റി വിവരം കിട്ടാത്തതിനാലുമാണു മോചനം വൈകുന്നതെന്ന് പ്രധാനമന്ത്രി മുൻപ് വെളിപ്പെടുത്തിയിരുന്നു. സുഷമ സ്വരാജ് ഏറെക്കാലമായി ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ നടത്തിപ്പോന്നു.
ഫാ.ടോമിന്റെ കാര്യത്തിൽ ആശ്വാസകരമായ വാർത്ത വൈകാതെ ഉണ്ടായേക്കുമെന്നു രണ്ടു ദിവസം മുൻപ് സുഷമ സ്വരാജ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. വൈദികനെ മോചിപ്പിച്ചതു വത്തിക്കാന്റെ ഇടപെടലിൽ മാത്രമാണെന്നു പറഞ്ഞു പരത്തുന്നതു കോണ്ഗ്രസുകാരാണ്. മോചനവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ട ശേഷവും ഇക്കാര്യം കേന്ദ്രസർക്കാർ അറിഞ്ഞില്ലെന്നു പറയുന്നതും ശരിയല്ല. പല പ്രസ്താവനകളും ചില ഉന്നതതല നടപടിക്കു ശേഷമേ പുറത്തുവിടാനാകൂ.
മോചിതനായ ഫാ. ടോം ഒമാനിൽ എത്തിയശേഷം വത്തിക്കാനിലേക്കു പോയതും ഇന്ത്യയുടെ വീഴ്ചയായി കാണരുത്. കത്തോലിക്കാ പുരോഹിതനായ ഫാ. ടോം അദ്ദേഹത്തിന്റെ സഭാ ആസ്ഥാനത്തേക്കു പോയതു സഭയുടെ നിർദേശത്തിലാകാം- കണ്ണന്താനം പറഞ്ഞു.
ക്രൈസ്തവസഭകളുമായി ഒരു പാലം പണിയാനാണ് തന്നെ മന്ത്രിയാക്കിയതെന്ന നിഗമനം ശരിയല്ല. പാലം പോയിട്ട് ഒരു ചരടാകാൻ മാത്രമേ തനിക്കു സാധിക്കൂ. കേന്ദ്രമന്ത്രിസ്ഥാനത്തേക്കു പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ താനാകെ തരിച്ചുപോയതായും അപ്രതീക്ഷിതമായിരുന്നു സ്ഥാനലബ്ധിയെന്നും കണ്ണന്താനം പറഞ്ഞു.
ഇന്ത്യൻ ഇടപെടൽ ചെറുതായി കാണരുത്: കണ്ണന്താനം
02:34 AM Sep 14, 2017 | Deepika.com