കണ്ണൂർ: ഭീകരസംഘടനയായ ഐഎസിൽ ചേർന്ന മലയാളി സിറിയയിൽ കൊല്ലപ്പെട്ടതായി സന്ദേശം. കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരി സ്വദേശി ഷജിൽ (35) എന്ന മനാഫാണ് സിറിയയിൽ മരിച്ചത്.
സിറിയയിൽ ഐഎസ് ക്യാമ്പിൽ കഴിയുന്ന ഭാര്യ ഹസിയ നാട്ടിലെ ബന്ധുക്കൾക്ക് അയയ്ക്കുന്നതായിട്ടാണ് ശബ്ദസന്ദേശം. എന്നാൽ, ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഷജിൽ മരിച്ചതായി കഴിഞ്ഞദിവസം ഇന്റലിജൻസിനും വിവരം ലഭിച്ചിരുന്നു.
ഷജിൽ കൊല്ലപ്പെട്ടതായി അറിയിച്ച് ഒരു സ്ത്രീയുടെ ശബ്ദസന്ദേശം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് ചക്കരക്കൽ പോലീസ് വിശദീകരിച്ചത്.
ആറുമാസം മുമ്പ് ഭാര്യ ഹസിയ, മൂന്നര വയസും ഒന്നര വയസുമുള്ള രണ്ടുമക്കൾ എന്നിവർക്കൊപ്പം ദുബായ് വഴിയാണ് ഷജിൽ സിറിയയിൽ എത്തിയത്. പോപ്പുലർഫ്രണ്ട് പ്രവർത്തകനായിരുന്ന ഷജിലിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചത്.
കൂടാളി സ്വദേശി വി.കെ. ഷാജഹാനാണ് ഇവരെ സിറിയയിലേക്ക് അയച്ചത്.
സിറിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി അതിർത്തിയിൽ സൈനികർ ഷാജഹാനെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിട്ടു. ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കോടതി റിമാൻഡ് ചെയ്ത ഇയാൾ ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ്. കേരളത്തിൽനിന്നുള്ള 17 പേർ ഐഎസിൽ ചേർന്നതായി ഇയാൾ എൻഐഎക്ക് മൊഴി നൽകിയിരുന്നു. ദുബായ് വഴി ഷജിലും കുടുംബവും സിറിയയിൽ എത്തിയതായി ഷാജഹാൻ വെളിപ്പെടുത്തിയിരുന്നു. ഷജിലിന്റെ ഭാര്യയും അടുത്ത ബന്ധുവും ഇപ്പോൾ സിറിയയിലെ ഐഎസ് ക്യാമ്പിലുണ്ടെന്നാണ് വിവരം.
ഒരുവർഷം മുമ്പ് മുണ്ടേരി കമാൽപീടികയ്ക്കടുത്തുള്ള തറവാട്ട് വീടു വിറ്റ ഇയാൾ മുണ്ടേരി കച്ചേരിപ്പറമ്പിൽ വീട് വാങ്ങി താമസമാരംഭിക്കുകയായിരുന്നു. ഇവിടെനിന്ന് സിറിയയിലേക്ക് പോവുകയായിരുന്നു.
ഐഎസിൽ ചേർന്ന കാസർഗോഡ്, പാലക്കാട്, കണ്ണൂർ ജില്ലകളിൽനിന്നുള്ളവരുൾപ്പെടെ 14 മലയാളികൾ സിറിയയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ വിവിധ ഏറ്റുമുട്ടലുകളിലും ഡ്രോണ് ആക്രമണങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഐഎസ്: കണ്ണൂർ സ്വദേശി സിറിയയിൽ കൊല്ലപ്പെട്ടു
02:22 AM Sep 14, 2017 | Deepika.com