തിരുവനന്തപുരം: അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെയുള്ള പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രവർത്തിക്കുന്നതായ വിവരം ലഭിച്ചാൽ കർശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്നം കാണുന്നവർ വിമാനം കയറുന്നതിനുമുമ്പ് തൊഴിൽ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം.
ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങൾ എംബസികൾ കൃത്യമായി രേഖപ്പെടുത്തിയാൽ വിദേശത്തുള്ളവരെക്കുറിച്ച് സർക്കാരിനു വ്യക്തമായ ധാരണയുണ്ടാവും. റിക്രൂട്ട്മെന്റ് ഏതു തൊഴിലുടമയ്ക്കു വേണ്ടിയാണോ ആ തൊഴിലുടമയും എംബസിയും തമ്മിൽ ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവണം. സർക്കാരിന്റെ പരിഛേദമായ എംബസികൾ പൗരന് പൂർണ സംരക്ഷണം നൽകാൻ സന്നദ്ധമാകണം. വീട്ടുജോലിക്കും മറ്റും എത്തുന്നവർക്ക് തൊഴിലുടമയിൽനിന്നു ക്രൂരപീഡനങ്ങൾ നേരിടുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാൻ തൊഴിലാളികളെ എംബസികളിൽനിന്ന് തൊഴിലുടമകൾ നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംബസികളിലെ ഉദ്യോഗസ്ഥരിൽ ഒരു നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണം. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളിൽ കൃത്യമായ രജിസ്ട്രേഷൻ സംവിധാനങ്ങളുണ്ടാവണം. പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംഘടനാപ്രവർത്തകരും മറ്റും എംബസികളെ സമീപിക്കുന്പോൾ ശല്യക്കാരെന്ന മട്ടിൽ പ്രവർത്തിക്കുന്ന എംബസി ഉദ്യോഗസ്ഥരുണ്ട്. അതുപാടില്ല. പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസികൾ. അവിടെ ജോലി നോക്കുന്നവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാകണം.
വിദേശത്തു കേസുകളിൽ പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി അതതു രാജ്യങ്ങളിലെ നിയമ രംഗത്ത് പ്രവർത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. വിദേശത്തേക്കു ജോലിക്കു പോകുന്നവർക്കായി പരീശീലന ക്ലാസുകൾ ആരംഭിക്കാനും നൈപുണ്യ വികസനത്തിനായയി പുതിയ കേന്ദ്രങ്ങൾ തുടങ്ങാനും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്നു മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു. എംബസികളിൽ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം പരിഗണിക്കും. മിനിമം വേതനം ഉറപ്പാക്കാനും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനും നടപടിയുണ്ടാവും. എംബസി ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉയർന്നാൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹ സ്വാഗതവും ഡോ. ഡി.എം. മുലേ ആമുഖ പ്രസംഗവും നടത്തി.
അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരേ കർശന നടപടി: മുഖ്യമന്ത്രി പിണറായി വിജയൻ
02:22 AM Sep 14, 2017 | Deepika.com