കൊച്ചി: എൻഡിഎഫ് പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയിൽ അപേക്ഷ നൽകി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി മുന്പാകെ അപേക്ഷ നൽകിയത്.
കണ്ണൂരിൽ നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ മാത്രമാണ് കോടതി കാരായി രാജന് അനുമതി നൽകിയിരുന്നത്. എന്നാൽ, അനുമതി കൂടാതെ പൊതുപരിപാടിയിൽ പങ്കെടുത്തെന്നും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ആശയവിനിമയം നടത്തിയെന്നുമാണ് സിബിഐയുടെ ആരോപണം. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. 2006 ഒക്ടോബർ 22നാണ് ഫസൽ കൊല്ലപ്പെട്ടത്. ഇതിന് ശേഷം അസ്റ്റിലായ കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകരുതെന്ന നിർദേശത്തോടെയാണ് ജാമ്യം നൽകിയിരുന്നത്.
ഇതേത്തുടർന്ന് സിപിഎമ്മിന്റെ പ്രസിദ്ധീകരണ വിഭാഗത്തിലടക്കം കോടതിയുടെ അനുമതിയോടെ കാരായി രാജൻ ജോലിക്കു കയറിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ പരിപാടിയിൽ പങ്കെടുത്ത നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നാണ് സിബിഎയുടെ ആരോപണം.
കാരായി രാജന്റെ ജാമ്യം റദ്ദാക്കാൻ സിബിഐ അപേക്ഷ നൽകി
02:13 AM Sep 14, 2017 | Deepika.com