കൊച്ചി: ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടു മന്ത്രി കെ.കെ. ശൈലജക്കെതിരേ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാൻ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇന്നലെ പരിഗണിച്ചപ്പോൾ നിയമനങ്ങൾ റദ്ദാക്കിയതു സ്റ്റേ ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേട്ടു തീരുമാനിക്കാമെന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റിസർച്ച് സ്കോളറായ ഒരാളെ തഴഞ്ഞു ക്രിമിനൽ കേസിലുൾപ്പെട്ടയാളെ നിയമിച്ചത് അപാകതയല്ലേയെന്നും ഇത്തരം നടപടികൾ തെരഞ്ഞെടുപ്പു സമിതിയുടെ വിശ്വാസം നഷ്ടമാക്കില്ലേയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. എന്നാൽ ടി.ബി. സുരേഷ് കമ്മീഷൻ അംഗം മാത്രമാണെന്നും ബാലാവകാശ ചെയർമാനാണു കമ്മീഷന്റെ ചുമതലയെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സണ് എന്ന നിലയിൽ മന്ത്രിക്ക് തന്റെ നടപടിയിൽനിന്ന് ഒഴിഞ്ഞുമാറാനാവുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയം ഗൗരവമുള്ളതാണെന്നും മന്ത്രിയുടെ രാജിക്ക് ആവശ്യം ഉയർന്നിട്ടുണ്ടെന്നും മന്ത്രിയുടെ വാദം കേൾക്കാതെയാണു സിംഗിൾബെഞ്ച് പരാമർശങ്ങൾ നടത്തിയതെന്നും എജി കോടതിയിൽ പറഞ്ഞു. തുടർന്നാണ് വിശദമായ വാദത്തിനായി അപ്പീൽ ഇന്നത്തേക്ക് മാറ്റിയത്.
ബാലാവകാശ കമ്മിഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി വീണ്ടും സർക്കാർ വിജ്ഞാപനം ഇറക്കിയതിനെ ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്സ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് മന്ത്രിക്കെതിരേ വിമർശനമുന്നയിച്ചത്.
നിയമനത്തിനായി 2016 നവംബർ 30 വരെയാണ് ആദ്യം തീയതി നിശ്ചയിച്ചത്. മന്ത്രി കെകെ ശൈലജ ഇടപെട്ട് തീയതി 2017 ജനുവരി 20 വരെ നീട്ടിയെന്നും ഇതു സദുദ്ദേശ്യപരമാണെന്നു കരുതുന്നില്ലെന്നും സിംഗിൾബെഞ്ച് വിമർശിച്ചു. തീയതി നീട്ടിയശേഷം അപേക്ഷ നൽകിയ ടി.ബി. സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർഗോഡ്) എന്നിവർക്ക് നിയമനം ലഭിച്ചു. വയനാട്ടിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമായ സുരേഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന ഡിജിപിയുടെ റിപ്പോർട്ടുണ്ടായിട്ടും ഇയാൾക്ക് നിയമനം നൽകിയതാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്.
ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നു ഹൈക്കോടതി
01:23 AM Aug 24, 2017 | Deepika.com