തിരുവനന്തപുരം: പൂർണമായി ഇല്ലാതായെന്നു കരുതിയ ലാവ്ലിൻ കേസിൽ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതികൾ ഉണ്ടെന്നും ഇന്നലത്തെ കോടതി വിധിയോടെ സ്ഥിരീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂർണമായി കുഴിച്ചുമൂടപ്പെട്ട ലാവ്ലിൻ കേസ് ഈ വിധിയോടെ തിരിച്ചുവന്നിരിക്കുകയാണ്. മൂന്ന് ഉദ്യോഗസ്ഥർ വിചാരിച്ചാൽ എങ്ങനെ ഒരു അന്താരാഷ്ട്ര കരാർ നടക്കുമെന്നു കോടതി തന്നെ കണ്ടെത്തട്ടെ. ഇത് ജഡ്ജ്മെന്റ് എറർ ആണെന്നാണ് മനസിലാക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.
ലാവ്ലിൻ കേസിൽ ഇന്നലെയുണ്ടായത് അന്തിമവിധിയാണെന്നു കരുതേണ്ട. എല്ലാവരും ഒഴിവാക്കപ്പെട്ട കേസിലാണു മൂന്നുപേർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചത്.
മൂന്നുപേരെ വിചാരണ ചെയ്യാൻ തീരുമാനച്ചതിനർഥം ലാവ്ലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്നു തന്നെയാണ്. സിബിഐ അപ്പീൽ കോടതിയെ സമീപിക്കുമെന്നാണ് താൻ മനസിലാക്കുന്നത്.
വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട നടപടി ശരിയാണോ അല്ലയോ എന്ന പരിമിതമായ ചോദ്യം മാത്രമാണു ഹൈക്കോടതിക്കു മുന്നിലുണ്ടായിരുന്നത്. അതിലാണു വിധിപറഞ്ഞത്. വിചാരണ നടക്കാതെ എങ്ങനെയാണു കുറ്റക്കാരെ കണ്ടെത്തുകയെന്നും അദ്ദേഹം ചോദിച്ചു.സിബിഐ പറയുന്നത് കൂടുതൽ പ്രതികളുണ്ടെന്നാണ്. സിബിഐ മേൽക്കോടതിയെ സമീപിക്കുമ്പോൾ അവർക്കു വീണ്ടും മറ്റു പ്രതികളെ വിചാരണ ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാകും.
ജയലളിതയുടെയും ലാലുപ്രസാദ് യാദവിന്റെയും കേസുകളിൽ കീഴ്ക്കോടതികൾ കുറ്റവിമുക്തമാക്കിയിട്ടും സുപ്രീംകോടതി ശിക്ഷിച്ച സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിധിയെ അന്തിമമായി വിലയിരുത്താനാവില്ല. വിചാരണയ്ക്കുശേഷം അന്തിമവിധി പരമോന്നത നീതിപീഠം തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
ലാവ്ലിൻ കേസ്: അഴിമതി നടന്നതായി തെളിഞ്ഞെന്നു ചെന്നിത്തല
01:10 AM Aug 24, 2017 | Deepika.com