തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നവീകരണത്തിനായി 1255 ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് വരുമാനം വർധിപ്പിച്ചുവരുന്നതായി മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 10000 രൂപയിൽ താഴെ വരുമാനമുള്ള സർവീസുകൾ പുനഃക്രമീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്ന മിന്നൽ സർവീസുകൾ കൂടുതലായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിക്ക് 900 ബസുകൾ വാങ്ങുന്നതിന് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് 112 ജൻറം ബസുകൾ ഉൾപ്പെടെ 695 ബസുകൾ പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ മൂന്നു സർക്യൂട്ട് ടൂറിസം പദ്ധതികൾ സംസ്ഥാന സർക്കാർ അനുമതിക്കായി സമർപ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
അതിരപ്പള്ളി-മലയാറ്റൂർ-കാലടി- കോടനാട് പദ്ധതിക്കായി 98.9 കോടിയുടേയും മലനാട് -മലബാർ പദ്ധതിക്ക് 325 കോടിയുടേയും ശ്രീനാരായണഗുരു തീർഥാടക ടൂറിസത്തിന്റെ ഭാഗമായി ശിവഗിരി-ചെന്പഴന്തി-കുന്നുംപാറ-അരുവിപ്പുറം പദ്ധതിക്കായി നൂറു കോടിയുടെയും പദ്ധതികൾ അനുമതിക്കായി സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ബോർഡിന് അന്ത്യശാസനം
ഗുരുവായൂരിൽ പ്രസാദം പദ്ധതി നടപ്പാക്കാത്ത ഗുരുവായൂർ ദേവസ്വം ബോർഡിനെ കൊണ്ടു നടക്കണോയെന്ന് ചിന്തിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു.പ്രസാദം പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ 100 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചത്. ഇതിൽ 46 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതിൽ 30 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് ഇനിയും തയാറായിട്ടില്ല.
പുതിയ ടൂറിസം പദ്ധതികളുമായി സംസ്ഥാന ടൂറിസം ഡയറക്ടർ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോൾ ലഭിച്ച പദ്ധതികൾ നടപ്പിലാക്കി പണം വിനിയോഗിച്ച സർട്ടിഫിക്കറ്റുമായി വരാനാണ് നിർദേശിച്ചത്. അതിനാൽ പ്രസാദം പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡിന് അന്ത്യശാസനം നൽകിയതായി മന്ത്രി വ്യക്തമാക്കി.ചിറ്റയം ഗോപകുമാർ, ഗീതാഗോപി, മുഹമ്മദ് മുഹസിൻ, എൽദോ എബ്രഹാം, കെ. കൃഷ്ണൻകുട്ടി, ഇ.ടി.ടൈസൻ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
ശബരിമല തീർഥാടക ടൂറിസം പദ്ധതി
എരുമേലി -പന്പസന്നിധാനം തീർഥാടക ടൂറിസം പദ്ധതിക്കായി നൂറു കോടി ചെലവഴിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഗവി-വാഗമണ്-തേക്കടി ടൂറിസം സർക്യൂട്ട് സ്ഥാപിക്കും. ഇതിനായി 99.22 കോടി ലഭ്യമായിട്ടുണ്ട്. കോട്ടയത്തെ വിവിധ ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ഗ്രീൻ ടൂറിസം പദ്ധതി പുനരുദ്ധരിക്കും. തലശേരി പൈതൃകം ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും.
നാലു പദ്ധതികൾക്കായി അനുമതി നൽകി. ഇതിനൊപ്പം മുസരീസ്, ആലപ്പുഴ പദ്ധതികളും പരിഗണനയിലാണ്. പൊന്മുടിയെ ദക്ഷിണ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
മാവൂർ ഗ്രാസിം: സ്ഥലം സർക്കാർ ഏറ്റെടുക്കും
മാവൂർ ഗ്രാസിം ഫാക്ടറിയുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത് പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നതായി മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. നിക്ഷേപ സംരഭംകരെ സംരക്ഷിക്കാൻ ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. ഇതിനുള്ള നിയമനിർമാണം നടത്തിവരുന്നു. ചികിത്സാ ചെലവ് വർധിച്ചതിനാൽ ജീവൻരക്ഷാ മരുന്നുകൾക്കും ആയുർവേദ മരുന്നുകൾക്കും നികുതി 12 ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്നു സംസ്ഥാനം ജിഎസ്ടി കൗണ്സിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ മേഖല ഉൾപ്പെടെയുള്ള ആരോഗ്യസേവനം പൂർണമായും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു.സി.ദിവാകരൻ, ജി.എസ്.ജയലാൽ, എൽദോസ് ഏബ്രഹാം, വി.ആർ.സുനിൽകുമാർ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. അക്കൗണ്ടന്റ് ജനറലിന്റെ കണക്കുപ്രകാരം 2016 മാർച്ച് 31 ന് ശേഷം 2017 ഫെബ്രുവരി വരെയുള്ള സംസ്ഥാനത്തിന്റെ ആഭ്യന്തരകടത്തിൽ 12797 കോടി രൂപയുടെ വർധനയുണ്ടായെന്നും മന്ത്രി പറഞ്ഞു.
1,255 ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് വരുമാനം വർധിപ്പിച്ചു: മന്ത്രി തോമസ് ചാണ്ടി
01:10 AM Aug 24, 2017 | Deepika.com