തിരുവനന്തപുരം: ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പു നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദേശീയപാത അഥോറിറ്റിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പു സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
എല്ലാ ജില്ലകളിലും സ്ഥലമെടുപ്പു നടപടികൾ വേഗത്തിലാണെന്ന് കളക്ടർമാർ അറിയിച്ചു. നഷ്ടപരിഹാരത്തുക നൽകൽ നടപടികൾ ദേശീയപാത അഥോറിറ്റി പലതവണ മാറ്റിയതിനാൽ ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർ അറിയിച്ചു.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീൽ, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ജില്ലാ കളക്ടർമാർ, പ്രധാന പദ്ധതികളുടെ സ്ഥലമെടുപ്പിന്റെ ഏകോപനച്ചുമതല വഹിക്കുന്ന കെ. ബിജു എന്നിവർ പങ്കെടുത്തു.
ഇതോടൊപ്പം വിമാനത്താവള വികസന ചർച്ചയും നടന്നു. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്വെ ഡി-777-200 വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കുകയാണു വേണ്ടതെന്ന് എയർപോർട് അഥോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ പറഞ്ഞു. ഇതേപ്പറ്റി അഥോറിറ്റി പഠനം നടത്തുന്നുണ്ട്. രണ്ടു മാസം കൊണ്ടു പഠനം പൂർത്തിയാകും. ഈ പഠനത്തിനു ശേഷം വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം എയർപോർട്ട് വികസനത്തിനുളള 18.5 ഏക്കർ ഭൂമി ഡിസംബറിൽ കൈമാറുമെന്ന് റവന്യു അധികൃതർ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന് 17.5 ഏക്കർ ഭൂമിയാണ് ഉടൻ വേണ്ടത്. മൂന്നു മാസം കൊണ്ടു ഭൂമി ലഭ്യമാക്കും. കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പു വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
ദേശീയപാത സ്ഥലമെടുപ്പ് വേഗത്തിലാക്കും
01:08 AM Aug 24, 2017 | Deepika.com