കൊച്ചി: എസ്എൻസി ലാവ്ലിൻ കേസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ വിചാരണക്കോടതിയാണു പരിശോധിക്കേണ്ടതെന്നു ഹൈക്കോടതി. സാധ്യതാ പഠനം നടത്താതെ ലാവ്ലിനുമായി കരാറുണ്ടാക്കിയെന്നും ആഗോള ടെണ്ടർ വിളിച്ചില്ലെന്നുമുള്ള സിബിഐയുടെ ആരോപണം വിചാരണക്കോടതി പരിശോധിക്കേണ്ട വിഷയങ്ങളാണ്. ഈ ഘട്ടത്തിൽ അക്കാര്യങ്ങൾ പരിശോധിക്കാനാവില്ല.
കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ മൂന്നു പ്രതികളും ഇനിയും സമൻസ് നല്കാത്ത എസ്എൻസി ലാവ്ലിൻ കന്പനി, ക്ലോസ് ടെൻഡ്രൽ എന്നിവരും വിചാരണ നേരിടാൻ പറഞ്ഞത് ഇക്കാരണത്താലാണെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കരാർ ഉണ്ടാക്കുന്നതിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കുള്ള പങ്കാണ് പ്രധാനം.
കൂടിയ നിരക്കിനാണ് കരാർ നൽകിയതെങ്കിൽ അതിന്റെ ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കു തന്നെയാണ്. കൂടിയ നിരക്ക് എങ്ങനെ നിശ്ചയിച്ചുവെന്നും എന്തായിരുന്നു ഇതിന്റെ സാഹചര്യമെന്നും വിചാരണക്കോടതി പരിശോധിക്കണം. വിചാരണ നേരിടുന്ന പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കാൻ അവസരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രിക്കൽ അഥോറിട്ടിയുടെ മാർഗനിർദേശങ്ങൾ മറികടക്കാൻ മൂന്നു കരാറുകളാണ് ഉണ്ടാക്കിയതെന്ന സിബിഐയുടെ ആരോപണത്തിൽ കഴന്പില്ല. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ മൂന്ന് ജലവൈദ്യുത പദ്ധതികളുടെയും കാലാവധിയും നവീകരണ പ്രവർത്തനങ്ങളും വ്യത്യസ്തമാണ്. ആ നിലയ്ക്ക് മൂന്നു കരാർ ഉണ്ടാക്കിയതിൽ അപാകതയില്ല.
കരാർ നൽകിയതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കെന്നു കോടതി
01:08 AM Aug 24, 2017 | Deepika.com