തിരുവനന്തപുരം: കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളജിനെ തിരുവനന്തപുരം ആർസിസി മാതൃകയിൽ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാൻ മന്ത്രിസഭാ തീരുമാനം. പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാൻ നിയോഗിച്ച സമിതി ശിപാർശ പ്രകാരമാണു നടപടി.
ഇതിന്റെ ഭാഗമായി ഹഡ്കോയ്ക്ക് നൽകാനുളള കുടിശിക ധനവകുപ്പ് നിർദേശിച്ച പാക്കേജ് പ്രകാരം കൊടുത്തുതീർക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 250 കോടി രൂപയാണ് ഹഡ്കോയ്ക്ക് നല്കാനുള്ളത്. അതു ഗഡുക്കളായി 2019 മാർച്ച് 31നു മുമ്പു കൊടുത്തുതീർക്കും.
ധന-ആരോഗ്യ- നിയമ സെക്രട്ടറിമാർ അടങ്ങുന്ന സമിതിയാണു കോളജ് ഏറ്റെടുക്കാനുള്ള നടപടികൾ പരിശോധിക്കുന്നത്. അവരുടെ ആദ്യ ശിപാർശയുടെ അടിസ്ഥാനത്തിലാണു നടപടി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണു പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
ജീവനക്കാരുടെ ബാഹുല്യവും ഹഡ്കോയ്ക്കും മറ്റും കൊടുത്തുതീർക്കാനുള്ള കുടിശികയുമാണ് ഇതിന് തടസമായി ഉണ്ടായിരുന്നത്. ജീവനക്കാരെ നിലനിർത്തുന്നതടക്കമുള്ള കാര്യങ്ങളിൽ സമിതി ശിപാർശ നൽകിയിട്ടില്ല.
പരിയാരം മെഡിക്കൽ കോളജിനെ സ്വയംഭരണ സ്ഥാപനമാക്കും
12:54 AM Aug 24, 2017 | Deepika.com