കൊച്ചി: നന്മയൊളിപ്പിച്ച നർമങ്ങളും മനസുകളെ ആഴത്തിൽ തൊടുന്ന ചിന്തകളുമായി കേരള ക്രൈസ്തവസഭയിലെ വലിയ ഇടയൻ സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് ആവേശമായി. ജന്മശതാബ്ദി നിറവിലെത്തിയ മാർത്തോമ്മാ സഭ വലിയമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സീറോ മലബാർ സഭ സിനഡിലെ മെത്രാന്മാരുടെ പ്രണാമം.
ശാരീരിക അവശതകൾ മറന്നു തികഞ്ഞ സന്തോഷത്തോടെയാണ് ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടിനു വലിയ മെത്രാപ്പോലീത്ത മൗണ്ട് സെന്റ് തോമസിൽ എത്തിയത്. സിനഡ് ഹാളിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ തന്നെ കാത്തിരുന്ന അന്പതോളം മെത്രാന്മാരെ നിറപുഞ്ചിരിയോടെ മാർ ക്രിസോസ്റ്റം അഭിവാദ്യം ചെയ്തു.
ഉയർന്ന ചിന്തകളും ജീവിതമൂല്യങ്ങളും തന്റെ ലളിതവും സരസവുമായ സംഭാഷണങ്ങളിലൂടെ മറ്റുള്ളവരിലേക്കു പകരാൻ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കുള്ള പാടവം അഭിമാനാർഹമാണെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വാക്കുകൾക്കപ്പുറം ജീവിതം മുഴുവൻ സന്ദേശമാകണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ നർമഭാഷണം മൂല്യങ്ങൾ ജനങ്ങളിലേക്കു പകരുന്നതിനുവേണ്ടിയാണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യമായ വ്യക്തിത്വമാകണം സഭാനേതാക്കൾ. വലിയ മെത്രാപ്പോലീത്തയുടെ വലിയ സ്വീകാര്യത മാർത്തോമ്മാ സഭയ്ക്കും ക്രൈസ്തവ വിശ്വാസികൾക്കു മുഴുവനും സമൂഹത്തിനും മാതൃകയാണ്.
ഭാരതക്രൈസ്തവസഭയ്ക്കു വലിയ നേട്ടങ്ങൾ സമ്മാനിച്ച യുഗപ്രഭാവനായ വലിയ മെത്രാപ്പോലീത്തയെ ജന്മശതാബ്ദിവേളയിൽ അത്യാഹ്ലാദത്തോടും അഭിമാനത്തോടുമാണു സീറോ മലബാർ സഭ ആദരിക്കുന്നതെന്നും കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
സിനഡിന്റെ പ്രതിനിധിയായി ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ ആശംസകൾ നേർന്നു. സഭൈക്യത്തിനും മതാന്തര സൗഹൃദത്തിനുമായി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നടത്തിയിട്ടുള്ള പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും ദർശനങ്ങളുടെ ആഴവും വലിയ മെത്രാപ്പോലീത്തയ്ക്കു ജനമനസുകളിൽ വിശിഷ്ടമായ ഇടം നേടിക്കൊടുത്തിട്ടുണ്ടെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു.
മനുഷ്യൻ, വിശ്വാസം, മതങ്ങൾ, പാപം, രാഷ്ട്രീയം, കാരുണ്യം, ഐക്യം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ തന്റെ ചിന്തകൾ മെത്രാന്മാരുമായി മാർ ക്രിസോസ്റ്റം പങ്കുവച്ചു.
മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യമായി കാണുന്പോഴാണു നരകങ്ങൾ സ്വർഗങ്ങളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപരന്റെ നന്മയ്ക്കായി പരിശ്രമിക്കുന്പോൾ പ്രതിസന്ധികളുണ്ടാവും. നമ്മുടെ ശരിയായ ജീവിതം ലോകത്തെ സ്വർഗമാക്കും.
സ്വന്തം ആവശ്യങ്ങളെപ്രതി ദൈവത്തെ ഉപയോഗിക്കുന്നവരുണ്ട്. ദൈവം ഉപയോഗിക്കുന്നവരായി നാം മാറണം. മദർ തെരേസയെ ദൈവം ഉപയോഗിക്കുകയായിരുന്നു. വ്യത്യസ്തകളിൽ ഐക്യം കണ്ടെത്തുന്നതിലെ ക്രിസ്തീയത തിരിച്ചറിയാൻ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴുണ്ടായ രസാനുഭവങ്ങളും പ്രതികരണങ്ങളും വലിയ മെത്രാപ്പോലീത്ത പങ്കുവച്ചതു സദസിൽ ചിരിപടർത്തി. രണ്ടാം വത്തിക്കാൻ കൗണ്സിലിൽ പങ്കെടുത്തതിന്റെ ഓർമയും അദ്ദേഹം പങ്കുവച്ചു.
മേജർ ആർച്ച്ബിഷപ് വലിയ മെത്രാപ്പോലീത്തയ്ക്കു മാർത്തോമാശ്ലീഹായുടെ ഛായാചിത്രം സമ്മാനിച്ചു. ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ പൊന്നാടയണിയിച്ചു. ബിഷപ് മാർ മാത്യു അറയ്ക്കൽ, ബിഷപ് മാർ ആന്റണി കരിയിൽ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ എന്നിവർ പ്രസംഗിച്ചു.
മാർ ക്രിസോസ്റ്റം ജീവിതം സന്ദേശമാക്കുന്ന യുഗപ്രഭാവൻ: കർദിനാൾ മാർ ആലഞ്ചേരി
12:54 AM Aug 24, 2017 | Deepika.com