കോഴിക്കോട്: എടാ, പോടാ വിളികള്‍ കര്‍ശനമായി നിര്‍ത്തി പൊതു ജനങ്ങളെ സർ, എന്നും മാഡം എന്നും വിളിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്റെ നിര്‍ദേശത്തിനെതിരേ പോലീസ് സേനയില്‍ കടുത്ത അമര്‍ഷം.
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവരെയാണു പോലീസിനു പലപ്പോഴും നേരിടേണ്ടിവരുന്നത് എന്നിരിക്കേ പുതിയ നിര്‍ദേശം എത്രമാത്രം പ്രായോഗികമാണെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. മുന്‍പ് വാഹന പരിശോധനയുമായി ബന്ധപ്പെട്ടു യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നു സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
വാഹനത്തിലുള്ളവരെ റോഡിലേക്കു വിളിച്ചിറക്കാതെ അടുത്തേക്ക് ചെന്ന് സാർ, മാഡം എന്നിങ്ങനെ അഭിസംബോധനയോടെ ചെയ്ത കുറ്റങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്നായിരുന്നു ഡിജിപിയുടെ സർക്കുലർ. ഇതിനോടു പോലീസ് സേനയിലുള്ളവരും അസോസിയേഷനും അനുകൂലമായാണു പ്രതികരിച്ചത്. എന്നാല്‍, പുതിയ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ക്രിമിനിലുകള്‍, മോഷ്ടാക്കൾ,പീഡന കേസിലെ പ്രതികൾ,ഗുണ്ടകൾ എന്നിവര്‍ പോലീസിനെ വട്ടം ചുറ്റിക്കുന്ന അവസ്ഥയില്‍ നിര്‍ദേശം നടക്കില്ലെന്ന് ഇവര്‍ പറയുന്നു.
കോഴിക്കോട്ട് ചൊവ്വാഴ്ച നടന്ന മനുഷ്യാവകാശ കമ്മീഷന് സിറ്റിംഗിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി.അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണു കമ്മീഷന് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. നിര്‍ദേശം രേഖാമൂലം സംസ്ഥാന പോലീസ് മേധാവിക്കു നല്‍കുമെന്നും കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹന്‍ദാസ് അറിയിച്ചിരുന്നു. വിദേശത്തുള്‍പ്പെടെ പോലീസ് മാന്യമായാണു പെരുമാറുന്നതെന്നും നിയമങ്ങള്‍ അവിടെ കര്‍ശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ജനമൈത്രി എന്ന പേരില്‍ മാന്യമായി പോലീസ് ഇടപെട്ടിട്ടുപോലും കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ലെന്നാണ് പോലീസുകാരുടെ വാദം.പോലീസ് സേനയിലുള്ളവരുടെ മനുഷ്യാവകാശവും പരിഗണിക്കണമെന്നാണ് ഇവരുടെ നിലപാട്.
സർ, മാഡം എന്നു വിളിക്കണോ? പോലീസ് സേനയില്‍ മുറുമുറുപ്പ്
12:54 AM Aug 24, 2017 | Deepika.com