കൊച്ചി: പതിനൊന്നു വർഷം നീണ്ട വ്യവഹാരത്തിനും കോടതി നടപടികൾക്കും ശേഷമാണ് എസ്എൻസി ലാവ്ലിൻ കേസിൽ ഹൈക്കോടതി പിണറായി വിജയനു ക്ലീൻചിറ്റ് നൽകി വിധി പറയുന്നത്. ലാവ്ലിൻ കരാറിൽ ക്രമക്കേട് കണ്ടു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതു 2006 ഫെബ്രുവരി 28നായിരുന്നു.
പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ കഴിഞ്ഞ ഏപ്രിൽ 12നു വാദം പൂർത്തിയായി. തുടർന്നു ഹർജി വിധി പറയാൻ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ അപ്രതീക്ഷിതമായാണു കേസിന്റെ വിധി ഉണ്ടാകുമെന്ന വാർത്ത പുറത്തു വന്നത്.
ഉച്ചകഴിഞ്ഞു 1.45ഓടെ സിംഗിൾ ബെഞ്ച് വിധിപ്രസ്താവം ആരംഭിച്ചു. ഉത്തരവ് വായിച്ചു ഒപ്പിടുന്നത് വരെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യരുതെന്നു കോടതി നിർദേശിച്ചിരുന്നു. 102 പേജുകളുള്ളതായിരുന്നു വിധിന്യായം. അരമണിക്കൂറിനുള്ളിൽ ജഡ്ജി വിധി പ്രസ്താവം പൂർത്തിയാക്കി.
കേസിലെ പ്രതികളായ ലാവ് ലിൻ കന്പനിക്കും ക്ലോസ് ട്രെൻഡലിലും സമൻസ് അയയ്ക്കാൻ പറ്റാതെ വന്നതോടെയാണു കേസിലെ നടപടികൾ അനിശ്ചിതമായി നീണ്ടത്. പിന്നീട് പിണറായി വിജയന്റെ ഹർജിയെ തുടർന്നാണു കുറ്റപത്രം വിഭജിച്ച് നടപടികൾ പൂർത്തിയാക്കിയത്. 2013 നവംബർ അഞ്ചിനാണ് പിണറായി വിജയനടക്കമുള്ള പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.
ഇതിനെ ചോദ്യം ചെയ്ത് ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീടാണ് സിബിഐ റിവിഷൻ ഹർജി നൽകിയത്. ഹർജി പരിഗണിക്കുന്നതിൽ നിന്നു പല ഹൈക്കോടതി ജഡ്ജിമാരും പിൻമാറിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് റിവിഷൻ ഹർജികൾ വേഗം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫ് അലി ഹൈക്കോടതിയിൽ ഉപഹർജി നൽകി.
രാഷ്ട്രീയ ലാക്കോടെയാണ് ഇത്തരമൊരു ഹർജി സർക്കാർ നൽകിയതെന്ന ആരോപണവും ഇതോടെ ഉടലെടുത്തു. തെരഞ്ഞെടുപ്പിനു മുന്പു തന്നെ ഹർജികൾ പരിഗണിക്കണമെന്ന വാദം അന്ന് കോടതി അനുവദിച്ചില്ല. കേസിന് അടിയന്തര പ്രധാന്യമില്ലെന്നു കോടതി വിലയിരുത്തിയിരുന്നു. പിന്നീട് ഹർജികൾ പരിഗണിച്ച സിംഗിൾബെഞ്ച് സിബിഐയുടെ റിവിഷൻ ഹർജി ഒഴികെ ടി.പി. നന്ദകുമാർ, കെ.എം. ഷാജഹാൻ തുടങ്ങിയവർ നൽകിയ ഹർജികൾ തള്ളി. പിണറായി വിജയനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഈ ഹർജിയിൽ ഹാജരായി വാദം നടത്തിയത്. സിബിഐയ്ക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജാണ് വാദിച്ചത്. പിണറായി വിജയനുവേണ്ടി ലാവ്ലിൻ കേസിൽ ആദ്യം മുതൽ ഹാജരായത് അടുത്തിടെ അന്തരിച്ച സീനിയർ അഭിഭാഷകൻ എം.കെ. ദാമോദരനായിരുന്നു. ഹരീഷ് സാൽവെയെ ഈ കേസിൽ ഹാജരാക്കിയതും അദ്ദേഹമായിരുന്നു.
ലാവ്ലിൻ നാൾവഴികൾ
കൊച്ചി: പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനു കനേഡിയൻ കന്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥാ ലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് എസ്എൻസി ലാവ്ലിൻ കേസ് ഉണ്ടാകുന്നത്. കരാർ ലാവ്ലിൻ കന്പനിക്കു നൽകുന്നതിന് പ്രത്യേക താത്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ആരോപണം.
യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നിരുന്നതെങ്കിലും ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് അന്തിമ കരാർ ഒപ്പിട്ടത്. കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും ഏറെ കാറും കോളും വിതച്ച കേസായി ലാവ് ലിൻ കേസ് മാറി. കേസിന്റെ പ്രധാന നാൾവഴികൾ ചുവടെ:
1995 ഓഗസ്റ്റ് 10
എസ്എൻസി ലാവ് ലിൻ കന്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു
1996 ഫെബ്രുവരി 24
എസ്എൻസി ലാവ്ലിനുമായുള്ള ധാരണാപത്രം കണ്സൾട്ടൻസി കരാറാക്കി മാറ്റി.
1996 ഒക്ടോബർ 15
വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം കാനഡയിൽ. കണ്സൾട്ടൻസി കരാറിനൊപ്പം ഉപകരണങ്ങൾ വാങ്ങാനുള്ള സപ്ലൈയും കരാറാക്കി.
1997 ഫെബ്രുവരി പത്ത്
മൂന്നു പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ലാവ്ലിൻ കന്പനിയുമായി ധാരണ.
1998 മാർച്ച് മൂന്ന്
മന്ത്രിസഭായോഗം കരാർ അംഗീകരിച്ചു.
2005 ജൂലൈ 13
നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ലാവ്ലിൻ കരാർ മൂലം 375 കോടിയുടെ നഷ്ടമെന്നു സിഎജി.
2006 ജനുവരി 20
ഇടപാടിൽ ക്രമക്കേടു നടന്നെന്നും അന്വേഷണം നടത്തണമെന്നും വിജിലൻസ് എസ്പിയുടെ ശിപാർശ.
2006 ഫെബ്രുവരി 28
വിജിൻസ് കേസ് രജിസ്റ്റർ ചെയ്തു
2006 മാർച്ച് ഒന്ന്
അന്വേഷണം സിബിഐക്കു വിടണമെന്നു മന്ത്രിസഭായോഗ തീരുമാനം.
2006 ജൂലൈ 14
പ്രഥമദൃഷ്ട്യാഅഴിമതിയെന്നു സിബിഐ
2006 നവംബർ 16
കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ
2007 ജനുവരി 16
സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
2009 ജനുവരി 23
മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി സിബിഐ കുറ്റപത്രം നൽകി.
2013 ജൂലൈ 17
കുറ്റപത്രം സിബിഐ കോടതി വിഭജിച്ചു.
2013 നവംബർ 5
പിണറായി വിജയനടക്കമുള്ള പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി.
2014 ഫെബ്രുവരി 6
ഹൈക്കോടതിയിൽ സിബിഐയുടെ റിവിഷൻ ഹർജിയിൽ പ്രഥമ വാദം.
2017 ഓഗസ്റ്റ് 23
പിണറായി ഉൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ നടപടി ശരിവച്ചു.
ലാവ്ലിൻ: പതിനൊന്നു വർഷം നീണ്ട വ്യവഹാരം
12:41 AM Aug 24, 2017 | Deepika.com