പാലാ: വൻ ദുരന്തത്തിൽനിന്നാണു കൊല്ലപ്പള്ളി പ്രദേശം ഇന്നലെ രക്ഷപ്പെട്ടത്. ഒന്പതിനായിരം ലിറ്റർ പെട്രോൾ ശേഖരിച്ചിരുന്ന ടാങ്കിനു തീപിടിച്ചെങ്കിലും ഞൊടിയിടയിൽ കെടുത്താനായതാണു രക്ഷയായത്.
പെട്രോൾ ശേഖരിച്ചിരുന്ന ടാങ്കിൽ കട്ടർ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണു തീപ്പൊരി ചിതറിയതും തീയാളിയതും. പന്പിലുണ്ടായിരുന്ന അഗ്നിനിയന്ത്രണ ഡ്രൈപൗഡർ എസ്റ്റിഗ്യൂഷർ ഉപയോഗിച്ചു ജീവനക്കാർ ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. നാല് എസ്റ്റിഗ്യൂഷർ തീയണയ്ക്കാൻ ഉപയോഗിക്കേണ്ടിവന്നു. രണ്ടാൾ ഉയരത്തിൽ തീ ആളിയതായി ദൃക്സാക്ഷികൾ പറഞ്ഞു. പെട്രോൾ അടിക്കാൻ പന്പിലുണ്ടായിരുന്നവർ ജീവരക്ഷാർഥം ഓടുകയായിരുന്നു. പാലായിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഉന്നത അധികൃതർക്കു റിപ്പോർട്ട് നൽകുമെന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
വൻദുരന്തമാണ് ഒഴിവായതെന്നും തീ പടർന്നിരുന്നെങ്കിൽ ബോംബ് സ്ഫോടനത്തിനു സമാനമായ അപകടം സംഭവിക്കുമായിരുന്നുവെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ പാലാ-തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പന്പിലാണു തീയാളിയത്. സൈമൺ എന്നയാളുടെ പേരിലാണ് ഇതിന്റെ ലൈസൻസ്. പെട്രോൾ സ്റ്റോർ ചെയ്യുന്ന ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു തൊഴിലാളികൾ. പന്പു ചെയ്യുന്ന ഉപകരണം കേടായിരുന്നു. ഇതു നന്നാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് തീയാളിയത്. പെട്രോൾ പന്പിൽ ഇന്ധനം അടിക്കാൻ വരുന്നവർ മൊബൈൽ ഫോൺ പോലും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളപ്പോൾ മുൻകരുതലെടുക്കാതെ ഡ്രില്ലർ ഉപയോഗിച്ച് അറ്റകുറ്റപ്പണിക്കു ശ്രമിച്ചതു തികഞ്ഞ അനാസ്ഥയാണെന്നു നാട്ടുകാർ പറഞ്ഞു.
കൊല്ലപ്പള്ളിയിൽ പെട്രോൾ പന്പിൽ തീയാളി; വൻദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്
12:41 AM Aug 24, 2017 | Deepika.com