ചിങ്ങവനം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിന്റെ മുകളിലേക്കു മരം കടപുഴകി വീണു. വൻ ദുരന്തത്തിൽനിന്നു തലനാരിഴയ്ക്കു യാത്രക്കാർ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.10നു കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയ്ക്കു പൂവന്തുരുത്ത് മേൽപാലത്തിനു സമീപമാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തിനു പോകുകയായിരുന്ന കേരള എക്സ്പ്രസിന്റെ എൻജിനു മുകളിലേക്കാണ് 30 അടിയോളം പൊക്കമുള്ള തിട്ടയിൽനിന്നു പുളി മരം ഒടിഞ്ഞു വീണത്. ഒാട്ടത്തിനുള്ള വൈദ്യുതി നിലച്ചെങ്കിലും ഒാടി വന്നതിന്റെ വേഗത്തിൽ ട്രെയിൻ മുന്നോട്ടുപോയി ചിങ്ങവനം സ്റ്റേഷനിലെത്തി നിന്നു. ലൈനിൽനിന്നു ട്രെയിനിലേക്കു വൈദ്യുതി കടത്തിവിടുന്ന പ്ലാന്റഗ്രാഫ് തകർന്നതിനാൽ തുടർന്നു മുന്നോട്ടു പോകാനായില്ല.
സംഭവത്തെത്തുടർന്നു കോട്ടയത്തുനിന്നു മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി കേടുപാടുകൾ തീർത്ത് ഉച്ചകഴിഞ്ഞു ട്രെയിൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വൈദ്യുതിബന്ധം തകരാറിലായതുമൂലം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മൂന്നു മണിക്കൂറിലേറെ തടസപ്പെട്ടു. ലൈനിൽ വീണ മരം വെട്ടിമാറ്റി വൈദ്യുതി തകരാർ പരിഹരിച്ചു 3.30 ഓടെയാണ് മറ്റു ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ജയന്തി ജനതാ എക്സ്പ്രസ് ചങ്ങനാശേരിയിലും കായംകുളം പാസഞ്ചർ കോട്ടയത്തും മൂന്നു മണിക്കൂറിലധികം പിടിച്ചിട്ടു
ട്രെയിനിന്റെ മുകളിലേക്കു മരം വീണു; ഭാഗ്യത്തിനു വൻ ദുരന്തം ഒഴിവായി
12:41 AM Aug 24, 2017 | Deepika.com