തൊടുപുഴ: ചിന്നക്കനാൽ തച്ചങ്കരി എസ്റ്റേറ്റിൽ വൈദ്യുത വേലിയിൽനിന്നു ഷോക്കേറ്റു കാട്ടാന ചെരിഞ്ഞ സംഭവത്തിൽ എസ്റ്റേറ്റ് ഉടമ ടിസണ്‍ തച്ചങ്കരിക്ക് ഉപാധികളോടെ തൊടുപുഴ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റെയ്ഞ്ച് ഓഫീസറുടെ മുന്നിൽ ഹാജരാകണമെന്നാണു നിർദേശം.
എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. കേസിൽ എസ്റ്റേറ്റ് ജീവനക്കാരൻ ഷിജോ, ടിസണ്‍ എന്നിവരാണു പ്രതികൾ. ഷിജോ ഇപ്പോൾ റിമാൻഡിലാണ്. വനംവകുപ്പ് ടിസണ്‍ തച്ചങ്കരിയെ അറസ്റ്റ് ചെയ്യാതെ ഹാജരാകാൻ നോട്ടീസ് നൽകിയതാണു മുൻകൂർ ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത്. കേസിൽ റിമാൻഡിൽ കഴിയുന്ന ഷിജോ ടിസണെതിരേ മൊഴി നൽകിയിരുന്നു. കന്പിവേലിയിൽ അമിത വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന വിവരം ആന ചെരിയുന്നതിനു മൂന്നു ദിവസം മുൻപ് അറിയിച്ചെന്നും നടപടിയെടുത്തില്ലെന്നുമാണു മൊഴി.
ടിസണ്‍ തച്ചങ്കരിക്ക് ഉപാധികളോടെ ജാമ്യം
12:30 AM Aug 24, 2017 | Deepika.com