കോട്ടയം: വിലയിടിവും പ്രതികൂല കാലാവസ്ഥയും മൂലം ടാപ്പിംഗ് നിർത്തിയിരിക്കെ പ്രകൃതിദത്ത റബറിന്റെ ഉല്പാദനം കൂടിയെന്ന റബർബോർഡിന്റെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നു ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. നിലവിലുള്ള വിലകൂടി തകർക്കാനുള്ള നീക്കമാണ് ഇത്.
ഒരുകിലോഗ്രാം റബർപോലും കടകളിലെത്തുന്നില്ലെന്നു വ്യാപാരികൾ പറയുന്പോൾ ഉല്പാദനം കൂടിയെന്ന റബർബോർഡിന്റെ അവകാശവാദം ഉദ്യോഗസ്ഥരുടെ നിലനിൽപ്പിനും വ്യവസായികളുടെ ഇറക്കുമതി താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ്. രാജ്യാന്തരവിപണിയേക്കാൾ ആഭ്യന്തരവിപണിവില അല്പം മെച്ചപ്പെട്ടിരിക്കുന്നത് ആഭ്യന്തര റബർ ഉല്പാദനം വളരെ കുറഞ്ഞതുകൊണ്ടാണ്.
25 ശതമാനം ചുങ്കവും ഇതരനികുതികളുമടച്ചു റബർ ഇറക്കുമതി ചെയ്യുന്പോൾ നിലവിൽ 152 രൂപയാകും. ഈ തുകപോലും ആഭ്യന്തരവിപണിയിൽ കർഷകനു ലഭിക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ചൈനയിൽനിന്നുള്ള റേഡിയൽ ടയർ ഉൾപ്പെടെ റബറുത്പന്നങ്ങൾക്ക് ആന്റീ ഡന്പിംഗ് ഡ്യൂട്ടി ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിച്ചു വ്യവസായികളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിക്ക് ആന്റീ ഡന്പിംഗ് ഡ്യൂട്ടിയിലൂടെ നിയന്ത്രണം ഏർപ്പെടുത്തി കർഷകരെ സംരക്ഷിക്കാത്തതു ദുഃഖകരമാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
റബർ ബോർഡ് പ്രചാരണം ശരിയല്ല: ഇൻഫാം
12:30 AM Aug 24, 2017 | Deepika.com