കണ്ണൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ മൂന്നു ദിവസം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും അണിചേരുമെന്നു ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിലായി നാലു ദിവസമാണു ജാഥയുടെ കണ്ണൂർ ജില്ലയിലെ പര്യടനം. ഇതിൽ ആദ്യ മൂന്നു ദിവസമായിരിക്കും അമിത് ഷാ ജാഥയിൽ അണിചേരുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലൂടെ നടക്കുന്ന യാത്രയിലും അമിത ഷാ പങ്കെടുക്കും.
സെപ്റ്റംബർ ഏഴിനു ജനരക്ഷായാത്ര പയ്യന്നൂരിൽ അമിത് ഷാ ഉദ്ഘാടനം ചെയ്യും. അന്നേദിവസം പിലാത്തറയിൽ ജാഥ സമാപിക്കും. എട്ടിനു കീച്ചേരിയിൽനിന്നാരംഭിച്ചു കണ്ണൂർ നഗരത്തിൽ സമാപിക്കും. ഒൻപതിന് മന്പറത്തുനിന്ന് ആരംഭിച്ച് പിണറായി വഴി തലശേരിയിൽ സമാപിക്കും. 10ന് പാനൂരിൽനിന്ന് തുടങ്ങി കൂത്തുപറന്പിൽ സമാപിക്കും. 12, 13, 14 തീയതികളിൽ യാത്ര ഉണ്ടാകില്ല. 14ന് വൈകുന്നേരം മാഹിയിൽനിന്ന് ആരംഭിച്ചു കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും വീടുകൾ ജാഥാംഗങ്ങൾ സന്ദർശിക്കും.
വിവിധ കേന്ദ്രങ്ങളിൽ ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, അഞ്ച് ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര നേതാക്കൾ തുടങ്ങിയവർ ജാഥയിൽ അണിചേരും. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ 11 ജില്ലകളിൽ ജാഥ പര്യടനം നടത്തും.
അമിത് ഷാ മൂന്നു ദിവസം കണ്ണൂരിൽ
12:30 AM Aug 24, 2017 | Deepika.com